SignIn
Kerala Kaumudi Online
Saturday, 20 April 2024 1.12 AM IST

ഇരട്ടക്കൊലക്കേസ് പ്രതിയെ ലോഡ്ജ് മുറിയിൽ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

f

തിരുവനന്തപുരം: വഴയില ആറാംകല്ലിലെ ഇരട്ടക്കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ലോഡ്‌ജ്‌ മുറിയിൽ ഒപ്പം മദ്യപിച്ച സുഹൃത്തുക്കൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തടസംപിടിച്ച മറ്റൊരു സുഹൃത്തിനെയും ചുറ്റികയ്ക്കടിച്ചു. രണ്ടുപേരെ അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തു.

വഴയില കുന്നുംപുറത്ത് വിഷ്ണുവിഹാറിൽ മണിച്ചൻ എന്നുവിളിക്കുന്ന വിഷ്ണു (32) ആണ് ഇന്നലെ പുലർച്ചെ മൂന്നിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇയാളുടെ തല തകർന്ന നിലയിലാണ്. ഗുരുതര പരിക്കേറ്റ തിരുമല ആറാമട കണിയാംവിളാകത്ത് രഞ്ജിത് എന്ന ഹരികുമാർ (39 ) ചികിത്സയിലാണ്. പേരൂർക്കട മണികണ്ഠേശ്വരം ചിത്രഭവനിൽ അരുൺ ജി. രാജ് (32), മണികണ്ഠേശ്വരം നവജ്യോതി ലാൽനിവാസിൽ ദീപക് ലാൽ (33) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രി ഒൻപതരയോടെ വഴയില ഏണിക്കരയ്ക്ക് സമീപത്തെ ആരാമം ലോഡ്‌ജിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ അരുൺ പാടിയ തമിഴ്പാട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിഷ്ണു ആക്രമിക്കാൻ തുനിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി.

പൊലീസ് പറയുന്നത്: രണ്ടുദിവസം മുൻപ് ഹരികുമാറാണ് മുറിയെടുത്തത്. ബുധനാഴ്ച വൈകിട്ടോടെ വിഷ്ണു എത്തി. ഒപ്പം മദ്യപിക്കാനായി ദീപക് ലാലിനെയും വിളിച്ചു. ഇയാൾ വിളിച്ചതനുസരിച്ചാണ് അരുൺ എത്തിയത്. ആറുമാസം മുൻപ് അരുണിനെ വിഷ്‌ണു മർദ്ദിച്ച സംഭവം പറഞ്ഞുതീർക്കാൻ കൂടിയാണ് സംഘം ഒരുമിച്ചത്. മദ്യപിച്ചാൽ വിഷ്ണു അക്രമണകാരിയാകുമെന്ന് അറിയാവുന്ന അരുൺ ചുറ്റിക കരുതിയിരുന്നു.

മദ്യപിക്കുന്നതിനിടെയാണ് പാട്ടിനെച്ചൊല്ലി തർക്കമുണ്ടായത്. വിഷ്ണു മർദ്ദിക്കാൻ ശ്രമിച്ചതോടെ അരുണും ദീപക്കും തിരിച്ചാക്രമിച്ചു. ചുറ്റികകൊണ്ട് വിഷ്ണുവിന്റെ തലയ്ക്കും മുഖത്തും അടിച്ചു. തുടർന്ന് ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ഹരികുമാർ തൊട്ടടുത്ത മുറികളിൽ താമസിക്കുന്നവരെ അറിയിച്ചു. പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.


2011ൽ സംഘംചേർന്ന് രണ്ടുപേരെ ആറാംകല്ല് വെയിറ്റിംഗ് ഷെഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിഷ്ണു. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു കൊലക്കേസിലും പ്രതിയാണ്. ഇരട്ടക്കൊലക്കേസിൽ സാക്ഷി പറഞ്ഞയാളിനെ ഭീഷണിപ്പെടുത്തിയ കേസുമുണ്ട്. ഹരികുമാറും നിരവധി കേസുകളിൽ പ്രതിയാണ്.

പ്രതികൾ നിർമ്മാണ തൊഴിലാളികൾ

റൂറൽ പൊലിസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ അരുവിക്കര പൊലീസ് നടത്തിയ തെരച്ചിലിൽ മൂന്നാംമൂട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. നിർമ്മാണ തൊഴിലാളികളാണ് ഇവർ. അരുൺ ഇടയ്ക്ക് പൂജകൾക്ക് സഹായിയായും പോകാറുണ്ട്. പ്രതികളുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. വിഷ്ണുവിനെ കൊല്ലാൻ ഇവർ കരുതിക്കൂട്ടി എത്തിയതാകാമെന്നാണ് പൊലീസ് സംശയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.