കൊച്ചി: നിലവാരവും വിലയും കുറഞ്ഞ വിദേശ ഇനത്തിന്റെ ഇറക്കുമതി കൂടിയതോടെ ആഭ്യന്തര കുരുമുളകിന്റെ വിലയും ഇടിയുന്നു. വിയറ്റ്‌നാമിൽ നിന്നുള്ള കുരുമുളക് ഇറക്കുമതിയാണ് വർദ്ധിച്ചത്. മ്യാൻമർ വഴിയാണ് ഇറക്കുമതി.
നിലവിൽ ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണമുണ്ട്. എന്നാൽ, മ്യാൻമർ അതിർത്തിയിലൂടെ റോഡുമാർഗമുള്ള ഇറക്കുമതിക്ക് ഇളവുകളുള്ളത് മുതലെടുത്താണ് ഇടനിലക്കാർ വൻതോതിൽ വിദേശചരക്ക് കൊണ്ടുവരുന്നത്.
₹22
പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് കൊച്ചിയിൽ വില കിലോയ്ക്ക് 22 രൂപയോളം ഏതാനും ആഴ്ചയ്ക്കിടെ കുറഞ്ഞു. 490-495 രൂപനിരക്കിലാണ് ഇപ്പോൾ വില. കർണാടകയിൽ വില 540 രൂപനിരക്കിൽ നിന്ന് 480 രൂപയിലേക്ക് കൂപ്പുകുത്തി.
₹500
കിലോഗ്രാമിന് 500 രൂപ മിനിമം ഇറക്കുമതി വില (എം.ഐ.പി) കുരുമുളകിന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തരവില പിടിച്ചുനിറുത്തുകയായിരുന്നു ലക്ഷ്യം. 500 രൂപയ്ക്കുതാഴെ വിലയിൽ ഇറക്കുമതി പാടില്ല. എന്നാൽ, മ്യാൻമർ അതിർത്തി വഴി കുറഞ്ഞവിലയ്ക്ക് ഇറക്കുമതി നടക്കുന്നതാണ് തിരിച്ചടിയെന്ന് ആഭ്യന്തര കർഷകർ പറയുന്നു.
ഉഷ്ണക്കാറ്റും വലയ്ക്കുന്നു
ഇത്തവണത്തെ കുരുമുളക് വിളവ് 55,000 ടൺ വരുമെന്നാണ് കണക്ക്. കഴിഞ്ഞവർഷം 40-45,000 ടണ്ണായിരുന്നു. വിളവ് കൂടിയെങ്കിലും ആനുപാതികമായി ഡിമാൻഡ് കൂടാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. ഉഷ്‌ണക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ ഡിമാൻഡാണ് കുറഞ്ഞത്.
''അനധികൃത ഇറക്കുമതി തടയണമെന്ന് കേന്ദ്രസർക്കാരിന് നിരവധിവട്ടം ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല""
-കൊച്ചിയിലെ ഒരു വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |