തിരുവനന്തപുരം: മതനിരപേക്ഷ നിലപാടിൽ ഉറച്ചു നിന്ന് മുന്നോട്ടുപോകുമെന്ന് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മതനിരപേക്ഷത തകർക്കാനും വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുണ്ടായപ്പോൾ ഒരു വിഭാഗം ജനങ്ങളിൽ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു. മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നതിലേക്ക് എത്തി. അറച്ചു നിൽക്കാതെ ഇതിനെതിരെ കേരളം അഭിപ്രായം പറഞ്ഞു. പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്നു പറഞ്ഞു. ഇവിടെയാണ് ഇടതു സർക്കാർ കൊണ്ടുവരുന്ന ബദലിന്റെ കാമ്പ്.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഇപ്പോൾ കേന്ദ്രസർവെ നടക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാനാണിത്. എന്നാൽ ജനങ്ങളുമായി ബന്ധപ്പെട്ട സർവെയാണ് ഇവിടെ നടക്കുന്നത്. ജനങ്ങളെ ചേരി തിരിക്കാനല്ല, പരമ ദരിദ്രരെ കണ്ടെത്താനാണ്.
ലോകത്തിനു മാതൃകയായ വികസന മുന്നേറ്റത്തിന് കഴിഞ്ഞത് സർക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചതിനാലാണ്. സമഗ്രവും സാമൂഹിക നീതിയിൽ അധിഷ്ഠിതവുമായ വികസനം സാദ്ധ്യമാക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയാണ് സർക്കാർ അധികാരത്തിലെത്തിയത്. അക്കാര്യം നടപ്പാക്കുന്നതിന് ഒട്ടേറെ തടസങ്ങൾ നേരിട്ടു. ഓഖി, പ്രളയം, നിപ, കാലവർഷക്കെടുതികൾ, കൊവിഡ് മഹാമാരി തുടങ്ങി ഇടവേള കിട്ടാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ചു. തലയിൽ കൈവച്ചു നിലവിളിക്കുകയല്ല കേരളം ചെയ്തത്. ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നു. ലോകം അത്ഭുതാദരങ്ങളോടെയാണ് അതു നോക്കിക്കണ്ടതെന്നും പിണറായി പറഞ്ഞു.
സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ചീഫ് സെക്രട്ടറി വി.പി ജോയിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, കെ.രാധാകൃഷ്ണൻ, എം.വി.ഗോവിന്ദൻ, സജി ചെറിയാൻ, വി.എൻ.വാസവൻ, പി.പ്രസാദ്, കെ.എൻ.ബാലഗോപാൽ, വീണാ ജോർജ്, പി.രാജീവ്, എ.എ.റഹീം എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, സി.കെ.ഹരീന്ദ്രൻ, ഡി.കെ.മുരളി, കെ.ആൻസലൻ, വി.ജോയി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |