കോഴിക്കോട് : നഗര ഗതാഗത രംഗത്ത് വൻകുതിപ്പിന് വഴിതുറക്കുന്ന അരീക്കാട് -മീഞ്ചന്ത-വട്ടക്കിണർ മേൽപാലം നിർമാണത്തിന് ഭരണാനുമതി. 170.42 കോടി രൂപ ചെലവിൽ ഒന്നര കിലോമീറ്റർ ദൈർഘ്യം വരുന്ന അപ്രോച്ച് റോഡ് ഉൾപ്പെടുന്ന
നാലുവരി മേൽപ്പാലത്തിനാണ് ധനവകുപ്പിന്റെ അനുമതി ലഭിച്ചത്. ദേശീയപാതയിൽ അനിയന്ത്രിതമായ തിരക്കും ഗതാഗതക്കുരുക്കും അനുഭവിക്കുന്ന കോഴിക്കോട് കോർപ്പറേഷനിലെ അരീക്കാട്, മീഞ്ചന്ത, വട്ടക്കിണർ ജംഗ്ഷനുകളെ കൂട്ടിയിണക്കിയുള്ള മേൽപ്പാലം നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഏറെ സഹായകരമാകും. പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യവുമായിരുന്നു മേഖലയിലൊരു മേൽപ്പാലം. വട്ടക്കിണറിൽ നിന്നാരംഭിച്ച് മീഞ്ചന്ത മിനി ബൈപാസ് ജംഗ്ഷൻ ,അരീക്കാട് ജംഗ്ഷൻ കടന്ന് വീണ്ടും 150 മീറ്റർ തെക്കോട്ടായാണ് മേൽപ്പാലം. അരീക്കാട് ജംഗ്ഷനിൽ 150 മീറ്ററോളം തെക്കുഭാഗത്തുനിന്നാരംഭിച്ച് അരീക്കാട് ജംഗ്ഷൻ , മീഞ്ചന്ത മിനി ബൈപാസ് ജംഗ്ഷൻ ,വട്ടക്കിണർ ജംഗ്ഷൻ എന്നിവ കടന്നാണ് പാലം അവസാനിക്കുന്നത്.
# ഇരുവശത്തും നടപ്പാതയുമൊരുക്കും.
നാലുവരി പാലത്തിനൊപ്പം അഞ്ചര മീറ്റർ വീതിയിൽ സർവീസ് റോഡ് ഉൾപ്പെടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.ഇതിനായി ഇരുവശത്തും ഭൂമി ഏറ്റെടുക്കേണ്ടതുമുണ്ട്.
"ഒരു ജനതയുടെ ചിരകാല സ്വപ്നമായ പദ്ധതിയാണിത്. നടപടികൾ വേഗത്തിലാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്'. മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |