SignIn
Kerala Kaumudi Online
Saturday, 20 April 2024 2.06 AM IST

കോർപ്പറേഷൻ വിളിച്ചു, വ്യാപാരികൾ ഇറങ്ങി, പാളയം ക്ലീൻ

news

കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണത്തിന് കോർപ്പറേഷനൊപ്പം വ്യാപാരികളും തൊഴിലാളികളും കൈകോർത്തതോടെ മണിക്കൂറുകൾക്കകം പാളയം മാർക്കറ്റ് ക്ലീൻ. ഉച്ചവരെ കടകളടച്ചാണ് പാളയം ശുചീകരിച്ചത്. പച്ചക്കറി മാർക്കറ്റിലെ ഓടകളെല്ലാം സ്ലാബുകൾ നീക്കി വൃത്തിയാക്കി. അഴക് പദ്ധതിയുടെ ഭാഗമായി നടത്തിയ ശുചീകരണം മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നഗര ശുചീകരണത്തിന് കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് മേയർ പറഞ്ഞു. പാളയത്ത് തൊഴിലാളികളുടേയും വ്യാപാരികളുടെയും നല്ല സഹകരണമുണ്ടായി. ശുചീകരണ ഹർത്താലിനോട് സഹകരിച്ച തൊഴിലാളികളുടെ സമീപനം മാതൃകാപരമാണെന്നും മേയർ പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.എസ്.ജയശ്രീ, ഹെൽത്ത് സൂപ്രവൈസർ ഷജിൽകുമാർ, കൗൺസിലർ ടി.കെ.നാസർ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി. എല്ലാ വാർഡുകളിലും മഴക്കാല പൂർവ ശുചീകരണം പുരോഗമിക്കുകയാണെന്ന് ജയശ്രീ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. രണ്ടുലക്ഷം വരെ ഓരോ പ്രദേശത്തെയും ആവശ്യത്തിനനുസരിച്ച് നൽകും. പാളയത്ത് വലിയതോതിൽ നവീകരണം നടത്താത്തത് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനാലാണ്. വൈകാതെ മാർക്കറ്റ് മാറ്റാനാവുമെന്നും ജയശ്രീ പറഞ്ഞു.

കണ്ണിൽ പൊടിയിടലാവരുത് ശുചീകരണം
മഴക്കാല പൂർവ ശുചീകരണം കണ്ണിൽപൊടിയിടലാവരുതെന്ന് പാളയത്തെ തൊഴിലാളികൾ. പാളയത്തെ മാലിന്യ പ്രശ്‌നം അനവധിയാണ്. പൊട്ടിയൊലിക്കുന്ന ഓടകളും കക്കൂസ് ടാങ്ക് പൊട്ടിയുള്ള മാലിന്യ പ്രശ്‌നങ്ങളും ഒരുപാടുണ്ട്. ഒറ്റ ദിവസത്തെ ശുചീകരണം കൊണ്ട് പ്രശ്‌നം തീരില്ല. ഓടകളെല്ലാം ക്ലീനാക്കി പുതിയ സ്ലാബിട്ട് വൃത്തിയാക്കണം. കെട്ടിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ് .

പാളയത്തെ പൊളിച്ചുമാറ്റരുത്
പാളയത്തെ പൊളിച്ചെടുത്ത് കല്ലുത്താൻകടവിലേക്ക് മാറ്റുന്നത് അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (വെജിറ്റബിൾ മർച്ചന്റ്‌സ് അസോസിയേഷൻ) പാളയം യൂണിറ്റ് പ്രസിഡന്റ് എ.ടി.അക്ബർ. നൂറുവർഷത്തിലേറെ പാരമ്പര്യം അവകാശപ്പെടാനുള്ള പാളയം മാർക്കറ്റ് നഗരമദ്ധ്യത്തിൽ നിന്ന് കല്ലുത്താൻ കടവിലേക്ക് പറിച്ച് നട്ടാൽ ആയിരക്കണക്കിന് തൊഴിലാളികളും കച്ചവടക്കാരും വഴിയാധാരമാവും. നിലവിൽ കച്ചവടം കുറവാണ്. പഴയ പോലെ തിരക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ പാളയത്തെ മാറ്റാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. പളയം മാർക്കറ്റിന്റെ പിറകിലായി കോർപ്പറേഷന്റെ സ്ഥലം ഒരുപാടുണ്ട്. പാളയത്തിന്റെ പാരമ്പര്യം നിലനിർത്തി കൂടുതൽ സൗകര്യത്തോടെ ഇവിടെ തന്നെ പുനർ നിർമിക്കണമെന്ന് സെക്രട്ടറി എ.മുഹമ്മദലി, ജോയിന്റ് സെക്രട്ടറി എ.പി.എം.ഫൈസൽ എന്നിവരും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.