SignIn
Kerala Kaumudi Online
Thursday, 25 April 2024 6.51 PM IST

റെയിൽവേ ടെർമിനലുകൾ വികസിപ്പിക്കണം

photo

മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള ഇരട്ടപ്പാത യാഥാർത്ഥ്യമായപ്പോൾ മലയാളികൾ കൂടുതൽ സർവീസുകൾ പ്രതീക്ഷിച്ചു. എന്നാലത് നടക്കാത്ത സ്വപ്നമായി തുടരുമെന്നാണ് മനസിലാക്കുന്നത്. പാത ഇരട്ടിപ്പിക്കലിനൊപ്പം കൊച്ചുവേളിയിലെ വികസനം പൂർത്തീകരിക്കേണ്ടതായിരുന്നു. ഇതിനുവേണ്ട ആസൂത്രണം നടത്തിയില്ല. കൂടുതൽ സർവീസുകൾ നടത്താൻ പ്രധാന തടസമായി പറയുന്നത് തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകളിടാൻ സൗകര്യമില്ലെന്നതാണ്. തിരുവനന്തപുരം ടെർമിനലിൽ വികസനം നടത്താനുള്ള സ്ഥലമില്ല. അതു മുൻകൂട്ടിക്കണ്ടാണ് ആവശ്യത്തിന് സ്ഥലമുള്ള കൊച്ചുവേളി വികസിപ്പിച്ചത്. തുടക്കത്തിൽ ആറ് പ്ളാറ്റ്‌ഫോമം ലൈനാണ് ഇവിടെ നിർദ്ദേശിച്ചിരുന്നത്. ഒ. രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് കൊച്ചുവേളിയുടെ വികസനത്തിന് ജീവൻവച്ചത്. എന്നാൽ പിന്നീട് അവിടെയും വികസനം ഇഴഞ്ഞുനീങ്ങുകയും ഇപ്പോൾ ഏതാണ്ട് നിലയ്ക്കുകയും ചെയ്ത മട്ടാണ്. നിലവിൽ നാല് പ്ളാറ്റ്‌ഫോമുകളേ വികസിപ്പിച്ചിട്ടുള്ളൂ. ഇനി രണ്ടെണ്ണം ബാക്കിയുണ്ട്. അതുകൂടി നിർമ്മിച്ചാൽ കൂടുതലായി തുടങ്ങുന്ന ട്രെയിനുകൾ പിടിച്ചിടാൻ ഇവിടെ സ്ഥലം ലഭിക്കും.

കൊച്ചുവേളിയിലെത്തുന്ന ട്രെയിനുകൾക്ക് പുറമെ തിരുവനന്തപുരം സെൻട്രലിലെത്തുന്ന കേരള എക്സ്‌‌പ്രസ്, കണ്ണൂർ ട്രെയിനുകളും മെയിന്റനൻസ് ചെയ്യുന്നത് കൊച്ചുവേളിയിലാണ്. മെയിന്റനൻസിനായി അഞ്ച് ലൈനുകൾ വേണമെന്നായിരുന്നു പദ്ധതിയിലെ നിർദ്ദേശം. എന്നാൽ ഇപ്പോൾ മൂന്ന് ലൈനുകൾ മാത്രമാണുള്ളത്. അതുപോലെ തന്നെ നേമം മറ്റൊരു ടെർമിനലായി വികസിപ്പിക്കാനുള്ള പദ്ധതി എങ്ങുമെത്താതെ കിടക്കുന്നു. ഇതൊന്നും ഏറ്റെടുക്കാനും പൂർത്തീകരണത്തിനായി സമ്മർദ്ദം ചെലുത്താനും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും എം.പിമാരും ജാഗ്രത പുലർത്തുന്നില്ല. അതിന്റെ ഫലം അനുഭവിക്കുന്നത് ട്രെയിൻ യാത്രക്കാരാണ്. ദക്ഷിണ റെയിൽവേയ്ക്ക് കൂടുതൽ താത്‌പര്യം തമിഴ്‌‌നാട്ടിലെ റെയിൽവേ വികസനത്തിലാണെന്ന ആരോപണം വളരെക്കാലമായുണ്ട്. കേരളത്തിലെ മിനിമം വികസനത്തിനുവേണ്ടിയുള്ള ഗൃഹപാഠം ഇവിടത്തെ ഉദ്യോഗസ്ഥരും ചെയ്യുന്നില്ല.

നേമത്ത് റെയിൽവേ വികസനത്തിന് നേരത്തേ സ്ഥലം ഏറ്റെടുത്തിരുന്നു. ഇനിയും കുറച്ച് സ്ഥലം ഏറ്റെടുക്കേണ്ടതായുണ്ട്. ഭൂമി ഏറ്റെടുക്കാൻ റെയിൽവേ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ആവശ്യമായ പണം വകയിരുത്തുകയോ എസ്റ്റിമേറ്റിന് അന്തിമ അനുമതി നൽകുകയോ ചെയ്തിട്ടില്ല. സ്ഥലമേറ്റെടുക്കുന്നതിന് പുറമേ 117 കോടിയാണ് പുതുക്കിയ എസ്റ്റിമേറ്റ് തുക. അഞ്ച് സ്റ്റേബിളിംഗ് ലൈനുകൾ, രണ്ട് പ്ളാറ്റ്‌‌ഫോം ലൈനുകൾ, ഷണ്ടിംഗ് ലൈനുകൾ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ വരേണ്ടത്. കെ- റെയിലിന്റെ കാര്യത്തിലുള്ള താത്‌പര്യത്തിന്റെ നേരിയ ശതമാനമെങ്കിലും കേരള സർക്കാരും ടെർമിനലുകളുടെ വികസനകാര്യത്തിലും കാണിക്കണം. ശരിയായി ഹോം വർക്ക് ചെയ്ത് പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചാൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഒരിക്കലും നിരാകരിക്കില്ല. തമിഴ്‌നാട്ടിലെ ജനപ്രതിനിധികൾ സംസ്ഥാനത്തിന്റെ വികസനകാര്യത്തിൽ കക്ഷിഭേദമെന്യേ കാണിക്കുന്ന ഒരുമ കേരളം കുറച്ചെങ്കിലും കണ്ടുപഠിക്കേണ്ടതാണ്. ടിക്കറ്റ് ഇനത്തിലും അല്ലാതെയും റെയിൽവേയ്ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ആനുപാതികമായ വികസനം സംസ്ഥാനത്ത് നടന്നിട്ടില്ലെന്നത് നിർഭാഗ്യകരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAILWAY TERMINAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.