തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട ലാത്‌വിയൻ യുവതിയുടെ സഹോദരി ഇൽസയുടെ ജീവിതത്തിലെ ആദ്യ കോടതി അനുഭവമായിരുന്നു കഴിഞ്ഞ ദിവസം അഡിഷണൽ സെഷൻസ് കോടതിയിൽ ( ഒന്ന് ) നടന്നത്. വിചാരണ പൂർത്തിയാകുമ്പോൾ സഹോദരിയുടെ ഘാതകർക്ക് ഉചിതമായ ശിക്ഷ ലഭിക്കും, ആ ദിവസത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്- ഇൽസ കൂട്ടിച്ചേർത്തു.
ചികിത്സയ്‌ക്കായി 2018ലെത്തിയ തന്റെ സഹോദരിക്ക് ഇങ്ങനെ ഒരു ദുർവിധിയുണ്ടാകുമെന്ന് കരുതിയില്ലെന്നും ഇൽസ കേരളകൗമുദിയോട് പറഞ്ഞു. കഴിഞ്ഞ നാലുവർഷം ഞങ്ങൾക്ക് തീരാദുഃഖത്തിന്റെ നാളുകളായിരുന്നു. എന്തും ധൈര്യത്തോടെ നേരിടുന്ന പ്രകൃതമായിരുന്നു സഹോദരിയുടേത്. അവൾക്ക് നീതി വാങ്ങിക്കൊടുക്കുകയാണ് എന്റെയും കുടുംബത്തിന്റെയും ലക്ഷ്യം. ഇതുവരെ അതിനുവേണ്ടി പോരാടി, വിചാരണ പൂർത്തിയായി കോടതി വിധി പറയുന്നതുവരെ താൻ കേരളത്തിലുണ്ടാവും.
കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ തൃപ്‌തി രേഖപ്പെടുത്തിയ ഇൽസ, സാക്ഷികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയും പ്രകടിപ്പിച്ചു. സാക്ഷികൾ കോടതിയിൽ സത്യം പറയുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. സഹോദരിക്ക് കേരളത്തിൽ ദുർവിധി ഉണ്ടായെങ്കിലും മലയാളികളെ താൻ വെറുക്കുന്നില്ല. കേരളം തനിക്കും സഹോദരിക്കും എന്നും ഇഷ്ടപ്പെട്ട ഇടമാണെന്നും ഇൽസ കൂട്ടിച്ചേർത്തു.
പുസ്‌തകം
സഹോദരിക്ക് നേരിടേണ്ടിവന്ന ദുർവിധിയെക്കുറിച്ച് ഇൽസ പുസ്‌തകം രചിക്കുന്നുണ്ട്. 2019ൽ എഴുതിത്തുടങ്ങി. കൊവിഡിനെ തുടർന്ന് ബിസിനസ് പൂട്ടിയതോടെ പുസ്‌തക രചനയിലായിരുന്നു ശ്രദ്ധ. 400 പേജ് എഴുതിക്കഴിഞ്ഞു. ഇതുവരെ പേരിട്ടില്ല. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി കേരളത്തിൽ തന്നെ പ്രകാശനം നടത്തും.
സഹോദരിയുമായുള്ള ആത്മബന്ധം, കുടുംബ പശ്ചാത്തലം, സഹോദരിയെ കാണാതായതും തുടർന്നുള്ള അന്വേഷണവും കേസിന്റെ വിചാരണയും മറ്റുമാണ് മൂന്ന് ഭാഗങ്ങളിലായുണ്ടാകുക. അവൾ അനുഭവിച്ച വേദന എല്ലാവരും മനസിലാക്കണം. സഹോദരി എങ്ങനെയുള്ള വ്യക്തിയായിരുന്നെന്ന് ജനങ്ങൾ അറിയണമെന്ന ചിന്തയാണ് പുസ്‌തകം എഴുതാൻ പ്രേരിപ്പിച്ചതെന്നും ഇൽസ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |