പാലക്കാട് വനം ഡിവിഷനിൽ ലൈസൻസ് ഉള്ളവർ 38 പേർ
ഇതുവരെ വെടിവച്ചു കൊന്നത് 388 കാട്ടുപന്നികളെ
പാലക്കാട്: ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതിയുണ്ടെങ്കിലും തോക്കിന് ലൈസൻസ് ഉള്ളവർക്കു മാത്രമാണ് പന്നികളെ കൊല്ലാൻ സാധിക്കൂ. പാലക്കാട് വനം ഡിവിഷനു കീഴിൽ 38 പേർക്ക് മാത്രമാണ് തോക്കിനു ലൈസൻസ് ഉള്ളത്. ഇതിൽ പലരും ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്തവരാണ്. കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായ മേഖലകളിൽ വലിയ കൃഷിനാശമാണ് ഉണ്ടാകാറുള്ളത്. ഇവിടങ്ങളിൽ കർഷകർക്ക് തോക്കിന് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ഇവയെ വെടിവച്ചു കൊല്ലാൻ സാധിക്കുകയുള്ളൂ. ഇതുവരെ 338 കാട്ടുപന്നികളെയാണ് പാലക്കാട് ഡിവിഷനിൽ വെടിവച്ചു കൊന്നത്. ഒറ്റപ്പാലം, ഒലവക്കോട്, വാളയാർ എന്നീ റേഞ്ചുകൾ ഉൾപ്പെടുന്നതാണ് പാലക്കാട് ഡിവിഷൻ.
മിക്ക പഞ്ചായത്തുകളിലും ലൈസൻസുള്ളവർ കുറവാണെന്നതാണ് പ്രധാന വെല്ലുവിളി. കാട്ടുപന്നിയുടെ ആക്രമണം മൂലം ജനങ്ങൾക്ക് അപകടം സംഭവിക്കുന്നതും കൂടുതലാണ്. മഴക്കാലമാകുന്നതോടെ കാട്ടുപന്നികളുടെ ശല്യം വർദ്ധിക്കാനാണ് സാധ്യത. ആ സമയത്ത് കർഷകർ ഉൾപ്പെടെയുള്ളവർ ലൈസൻസ് എടുക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ നാമമാത്രമായ ലൈസൻസുള്ള തോക്കുകാരെകൊണ്ട് കാട്ടുപന്നി പ്രശ്നം തീർക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ലൈസൻസുള്ള തോക്കുടമകൾക്കും തദ്ദേശസ്ഥാപന മേധാവിയുടെ അനുമതയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാമെന്നാണ് പുതിയ നിയമം. പന്നിശല്യം ഏറെയുള്ള നാട്ടിൻപുറങ്ങളിൽ പൊലീസിന്റെയും വനംവകുപ്പിന്റെയും സേവനം എപ്പോഴും ലഭ്യമാകണമെന്നില്ല. ഇത്തരം സാഹചര്യത്തിൽ ലൈസൻസുള്ള തോക്കുടമകളാവും പ്രയോജനപ്പെടുക. വന്യജീവി സങ്കേതത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള വ്യക്തികൾക്ക് തോക്ക് ലൈസൻസ് ലഭ്യമാവണമെങ്കിൽ വനംവകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |