പിണറായി : മൺമറഞ്ഞുപോയവരുടെ പേരുകളിൽ ഫലവൃക്ഷങ്ങൾ നട്ടുവളർത്താനൊരുങ്ങി പിണറായി ഗ്രാമം. ഈ പരിസ്ഥിതിദിനത്തിൽ പിണറായി വെസ്റ്റ് മുതൽ അമ്പലഭാഗം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ ഫലവൃക്ഷ വീഥി ഒരുങ്ങുമ്പോൾ ഓരോ മരവും മറഞ്ഞുപോയവരുടെ ഓർമ്മ കൂടിയാകും.
പിണറായി വെസ്റ്റിലെ സി.മാധവൻ സ്മാരക വായനശാലയാണ് വിപ്ളവകരമായ ഈ തീരുമാനത്തിന് പിന്നിൽ.ഓരോ പരിസ്ഥിതിദിനത്തിലും നട്ടുപിടിപ്പിക്കുന്ന ലക്ഷക്കണക്കിന് മരതൈകൾ കൃത്യമായ സംരക്ഷണം ലഭിക്കാതെ നശിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ബഹുജന സഹകരണത്തോടെ നടുന്നവയെല്ലാം സംരക്ഷിക്കാനുള്ള പദ്ധതി വായനശാല കമ്മിറ്റി തയ്യാറാക്കിയത്. ഞാറൽ, പുളിയും നെല്ലിയും പേരയും മാവും പ്ലാവും അടക്കമുള്ള നാടൻ ഫലവൃക്ഷ തൈകൾക്ക് പുറമെ റംബുട്ടാനും ലിച്ചിയും ബട്ടർ ഫ്രൂട്ടുമടക്കമുള്ള വിദേശ ഇനങ്ങളും വ്യത്യസ്ത ഇനം മാവുകളും പ്ലാവുകളും ഇക്കുറി വച്ചു പിടിപ്പിക്കും.
30 പേർ ഇതിനകം മൺമറഞ്ഞുപോയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്മരണയ്ക്കായി വൃക്ഷതൈ സ്‌പോൺസർ ചെയ്തിട്ടുണ്ട്. ഇതിനായി നേരത്തെ തന്നെ കുഴി ഒരുക്കി വളം ഇട്ടു വെച്ചിട്ടുണ്ട്. എല്ലാമരത്തിനും സംരക്ഷണ കൂടും ഒരുക്കും. ഇങ്ങനെ സ്‌പോൺസർ ചെയ്യുന്നവർ ഒരു മരത്തിനും കൂടിനും വളത്തിനുമായി 500 രൂപ നൽകണം. അവരുടെ പേരെഴുതിയ ബോർഡ് സംരക്ഷണ കൂട്ടിന് മുകളിൽ പ്രദർശിപ്പിക്കും. മരം നട്ടശേഷം എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച രാവിലെ ഏഴ് മുതൽ എട്ട് വരെ മുഴുവൻ കമ്മിറ്റി മെമ്പർമാരും ചെടിയുടെ സംരക്ഷണ പ്രവർത്തനമേറ്റെടുക്കും.സംരക്ഷണ കൂട്ടിൽ മരത്തിന്റെ നമ്പർ ഇട്ട് ഓരോ കമ്മിറ്റി മെമ്പർമാർക്കും സംരക്ഷണ ചുമതല നൽകിയിട്ടുണ്ട്. ബാക്കി വരുന്ന തൈകളുടെ ചുമതല തൊട്ടടുത്തുള്ള വീട്ടുകാരെയും ഏൽപ്പിച്ചു. ലോക ഭൗമദിനമായ ഏപ്രിൽ 22 ന് ഫലവൃക്ഷ വീഥി നിർമ്മാണത്തിന്റെ പ്രഖ്യാപനം തൃശൂർ എലനാട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ.രാജേഷാണ് നിർവഹിച്ചത് .
തൈകൾ സ്‌പോൺസർ ചെയതവരും കുടുംബാംഗങ്ങളും ചേർന്നാണ് ലോകപരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ വീഥിയിൽ തൈകൾ നടുന്നത്. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി ആദ്യമരത്തൈ നടും. കഴിഞ്ഞ പത്ത് വർഷമായി വായനശാല പരിധിയിലെ ഗൃഹപ്രവേശന ചടങ്ങിൽ ഓർമ്മ മരം എന്ന പേരിൽ വായനശാലയുടെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നടാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |