കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കാലതാമസമില്ലാതെ ശമ്പളം നൽകണമെന്ന ഹർജിയിൽ തങ്ങളുടെ ശമ്പളം ലഭിക്കുന്നതുവരെ ഓഫീസർമാരുടെയും സൂപ്പർവൈസർമാരുടെയും ശമ്പളം തടയണമെന്ന ആവശ്യം ന്യായമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം കേട്ടശേഷം ആവശ്യമെങ്കിൽ അത്തരമൊരുത്തരവ് നൽകാൻ മടിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ശമ്പളം വൈകുന്നത് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ആർ. ബാജിയടക്കം മൂന്നുപേർ നൽകിയ ഹർജി പരിഗണിച്ചാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഓഫീസർമാർക്കും സൂപ്പർവൈസർമാർക്കും കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ വായ്‌പാത്തുക തിരിച്ചടവിനാണ് മുൻഗണനയെന്നും ഹർജിക്കാർ ആരോപിച്ചു. കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ കമ്പനി നേരിടുന്ന ബാദ്ധ്യതകളും പ്രതിസന്ധികളുമൊക്കെയാണ് വിശദീകരിച്ചത്.
എന്തു ന്യായം പറഞ്ഞാലും ജീവനക്കാരുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കൃത്യസമയത്ത് ശമ്പളം നൽകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശമ്പളം കുടിശികയാണെന്ന പരാതി ഗൗരവമുള്ളതാണ്. ഈ പ്രശ്‌നങ്ങൾക്ക് ഓഫീസർമാർ ഫലപ്രദമായും സന്ദർഭോചിതമായും പരിഹാരം കാണണം. കെ.എസ്.ആർ.ടി.സി പറയുന്ന ഒഴികഴിവ് വിശ്വസിച്ചിരിക്കാൻ കോടതിക്ക് കഴിയില്ല. കാര്യക്ഷമതയിലേക്ക് എങ്ങനെയെത്താൻ കഴിയുമെന്ന് വിശദീകരിക്കണം. എളുപ്പമല്ലെങ്കിൽപ്പോലും നിലനില്പിന് ഇത് അനിവാര്യമാണ് - ഹൈക്കോടതി പറഞ്ഞു.
പൊതുതാത്പര്യത്തിലാണ് സർവീസ് നടത്തുന്നതെന്നും ലാഭം മുഖ്യലക്ഷ്യമല്ലെന്നും കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിക്ക് ലാഭമില്ലെങ്കിൽ നഷ്ടംനികത്താൻ സർക്കാർ ഇടപെടേണ്ടിവരുമെന്നതിനാൽ സർക്കാർ ഇതിന് മറുപടി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെയും സർക്കാരിന്റെയും വിശദീകരണത്തിനായി ഹർജി ജൂൺ എട്ടിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |