കോന്നി : മലയാള സിനിമയുടെ ചരിത്രരേഖകൾ മ്യൂസിയമാക്കി വീട്ടിൽ സൂക്ഷിക്കുകയാണ് വകയാർ കൊല്ലൻപടി സിഗ്മ ഗാർഡൻസിൽ മനു ഭാസ്‌ക്കർ. കറുപ്പിലും വെളുപ്പിലും കളറിലുമുള്ള സിനിമാക്കാലങ്ങൾ ഇവിടെയുണ്ട്. മലയാള സിനിമയിലെ പ്രശസ്തരായ നിരവധി പേർ ചരിത്ര രേഖകൾ തേടി സിഗ്മ ഗാർഡൻസിലെത്തിയിട്ടുണ്ട്. മീനമാസത്തിലെ സൂര്യന്റെ പ്രിന്റ് നഷ്ടപെട്ടപ്പോൾ സംവിധായകൻ ലെനിൻ രാജേന്ദ്രൻ പ്രിന്റ് തേടിയെത്തിയത് ഇവിടെയാണ്. കല്ലച്ചു പ്രസിൽ തയ്യാറാക്കിയ സിനിമ നോട്ടീസ് മുതൽ 80 പൈസ വിലയുണ്ടായിരുന്ന സിനിമ പാട്ട് പുസ്തകങ്ങൾ വരെ മനുവിന്റെ പക്കലുണ്ട്. മലയാളസിനിമകൾക്ക് ലഭിച്ച ഷീൽഡുകളുടെ വലിയ കളക്ഷനും സിനിമയുടെ ചരിത്ര പുസ്തകങ്ങളും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകളും കാസറ്റുകളും പഴയകാല സിനിമകളുടെ ഫിലിമുകളും ഇവിടെയുണ്ട്. ഉദയ സ്റ്റുഡിയോയുടെയും മെരിലാന്റ് സ്റ്റുഡിയോയുടെയും ചരിത്രം സിനിമ പോസ്റ്ററുകളിലും നോട്ടീസുകളിലുമായി ചിതറി കിടക്കുന്നു. സംവിധായകൻ ഭരതൻ തന്റെ സിനിമകളുടെ പോസ്റ്ററുകൾക്കുവേണ്ടി വരച്ച ഡിസൈനുകളുടെ ഒറിജിനൽ പകർപ്പുകളും ഇവിടെയുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ സിനിമാകമ്പം ആണ് മലയാള സിനിമയുടെ ചരിത്രം സൂക്ഷിക്കാൻ മനുവിനെ പ്രേരിപ്പിച്ചത്.
എല്ലാ സിനിമാഗാനങ്ങളുടെയും സംഗീത സംവിധായകരുടെയും ഗാനരചയിതാക്കളുടെയും പേരുകൾ മനുവിന് മനപാഠമാണ്. ഇന്ന് മലയാള സിനിമയുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ എല്ലാ കളക്ഷനുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. സിനിമയിൽ സ്ക്രിപ്റ്റ് അസിസ്റ്റന്റായും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സിനിമ സംബന്ധമായ എൻസൈക്ളോപീഡിയയുടെ എഡിറ്റോറിയൽ ബോർഡ് അംഗവുമായി പ്രവൃത്തിക്കുന്ന മനു ഭൗതീക ശാസ്ത്രത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കരസേന ഉദ്യോഗസ്ഥനായിരുന്ന പരേതനായ ഭാസ്കരനാണ് പിതാവ്. തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപിക രമാകുമാരിയാണ് അമ്മ. ഭാര്യ ദീപ്തി എസ്.ബാബു പത്തനംതിട്ട ഭാരതീയ വിദ്യാഭവനിൽ അദ്ധ്യാപികയാണ്. അഞ്ചാം ക്‌ളാസ് വിദ്യാർത്ഥികളായ ഇരട്ടക്കുട്ടികൾ അമിത്, അമൃത് എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |