ലണ്ടൻ : ബ്രിട്ടണിൽ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വർഷം തികഞ്ഞതിന്റെ ഭാഗമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തുടങ്ങി. ആയിരക്കണക്കിന് ജനങ്ങൾ ഇന്നലെ സെൻട്രൽ ലണ്ടനിൽ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അണിനിരന്നു. രാജ്ഞിയുടെ ഔദ്യോഗിക ജന്മദിന മിലിട്ടറി പരേഡായ ട്രൂപ്പിംഗ് ദ കളറോടെയായിരുന്നു ആഘോഷളുടെ തുടക്കം. 1,500 സൈനികരും 250 കുതിരകളും 400 സംഗീതജ്ഞരും 70 വിമാനങ്ങളും പരേഡിൽ പങ്കെടുത്തു. രാജ്ഞിയ്ക്ക് വേണ്ടി മകനും അടുത്ത കിരീടാവകാശിയുമായ ചാൾസ് രാജകുമാരനാണ് പരേഡിൽ സേനയിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചത്.
രാജകീയ പദവികൾ ഉപേക്ഷിച്ച് യു.എസിലേക്ക് താമസം മാറിയ ചെറുമകൻ ഹാരിയും ഭാര്യ മേഗനും പരേഡ് കാണാനെത്തിയെങ്കിലും ഇവർക്ക് ബാൽക്കണിയിൽ രാജ്ഞിയ്ക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യാൻ അനുമതിയില്ലായിരുന്നു.
ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് വിമാനങ്ങൾ നടത്തിയ ഫ്ലൈ പാസ്റ്റ് വീക്ഷിക്കാൻ എലിസബത്ത് രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും ബക്കിംഗ്‌ഹാം പാലസിന്റെ പ്രശസ്തമായ ബാൽക്കണിയിൽ എത്തി. രാജ്ഞിയോടുള്ള ആദര സൂചകമായി യു.കെയുടെ വിവിധ ഭാഗങ്ങളിലും കോമൺവെൽത്ത് രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും 3,500 ലേറെ ദീപസ്തംഭങ്ങൾ തെളിയിച്ചു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവർ രാജ്ഞിയ്ക്ക് ആശംസകൾ നേർന്നു. ലണ്ടൻ തെരുവുകളിൽ വിവിധ പരേഡുകളും പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. രാജ്യവ്യാപകമായി സൈന്യത്തിന്റെ പ്രത്യേക ഗൺ സല്യൂട്ടുകളുണ്ടായിരുന്നു.
അതേ സമയം ഇന്ന്, രാജ്ഞിയുടെ ഭരണത്തിന് നന്ദിയറിയിച്ചുകൊണ്ടുള്ള പ്രത്യേക ദേശീയ താങ്ക്സ്‌ഗീവിംഗ് ചടങ്ങുകൾ ലണ്ടനിലെ സെന്റ് പോൾസ് കതീഡ്രലിൽ നടക്കും. പിന്നാലെ, ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പള്ളി മണിയായ ' ഗ്രേറ്റ് പോൾ ബെൽ" മുഴങ്ങും. 1882ൽ നിർമ്മിക്കപ്പെട്ട ഗ്രേറ്റ് പോൾ ബെൽ കഴിഞ്ഞ വർഷം നവീകരണം നടത്തിയതിന് ശേഷം എട്ട് തവണ മാത്രമേ മുഴങ്ങിയിട്ടുള്ളു. ഞായറാഴ്ചയാണ് ആഘോഷങ്ങൾ സമാപിക്കുന്നത്.
ഇതിനിടെ, രാജ്ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരന് കൊവിഡ് സ്ഥിരീകരിച്ചെന്ന് ബക്കിംഗ്‌ഹാം പാലസ് വൃത്തങ്ങൾ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുന്നേ ആൻഡ്രൂ രാജ്ഞിയെ കണ്ടിട്ടുണ്ടെന്നും എന്നാൽ, രോഗം സ്ഥിരീകരിച്ചതിന് ശേഷം രാജ്ഞിയുമായി സമ്പർക്കത്തിൽ വന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ലൈംഗികാപവാദ കേസിന്റെ പശ്ചാത്തലത്തിൽ പദവികൾ നഷ്ടമായതിനാൽ ആൻഡ്രൂ രാജകുമാരന് രാജ്ഞിയ്ക്കൊപ്പം ബാൽക്കണിയിൽ നിന്ന് ട്രൂപ്പിംഗ് ദ കളർ വീക്ഷിക്കാൻ അനുമതി നൽകിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |