കോഴിക്കോട്: ചെട്ടികുളം - പെരുന്തുരുത്തി മേഖലകളെ ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി നടപ്പാലം പൊളിച്ചു നീക്കാനുള്ള അധികൃതരുടെ നീക്കത്തിൽ ആശങ്കയിലാണ് നാട്ടുകാർ. 2020 ജൂൺ 17നാണ് പാലം തുറന്ന് കൊടുത്തത്. രണ്ട് വർഷമാകുമ്പോഴേയ്ക്കും പാലം പൊളിക്കുന്നതിലാണ് നാട്ടുകാർക്ക് വിയോജിപ്പ്. ഉൾനാടൻ ജലഗതാഗതപാതയ്ക്ക് എരഞ്ഞിക്കൽ മുതൽ കോരപ്പുഴ വരെയുള്ള ഭാഗം ചെളിയെടുത്ത് ആഴം കൂട്ടണമെന്നും പാതയുടെ മാനദണ്ഡങ്ങൾക്ക് ആവശ്യമായ ഉയരവും വീതിയും ഇല്ലാത്ത ഈ നടപ്പാലം പൊളിക്കണമെന്നുമാണ് അധികൃതർ പറയുന്നത്.
പെരുന്തുരുത്തിയിൽ നിന്നും നടപ്പാലം കയറി റെയിൽപാത കടന്നാൽ ചെട്ടികുളമായി. ഇവിടെ നിന്നും ബസിൽ കയറിയാൽ കൊയിലാണ്ടിയ്ക്കും എലത്തൂരിലേയ്ക്കും എളുപ്പമെത്താം. ഈ പാലമില്ലെങ്കിൽ ജനങ്ങൾ പൂളാടികുന്ന് വന്ന് പാവങ്ങാട്ടേയ്ക്ക് ബസ് കയറി അവിടെ നിന്നും മാറിക്കയറണം. ഇരുന്നൂറിലധികം കുടുംബങ്ങളാണ് ദിവസവും 75 അടി മീറ്റർ മാത്രം വീതിയുള്ള ഈ പാലം ദിവസേന ഉപയോഗിക്കുന്നത്. എലത്തൂർ സി.എം.സി ബോയ്സ് ഹൈസ്കൂളിലേയ്ക്കും ഗേൾസ് ഹൈസ്കൂളിലേയ്ക്കും പോകുന്നത് ഇതുവഴിയാണ്. ഇരുവശത്തുമുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവർ കൊയിലാണ്ടി, കോഴിക്കോട് ഭാഗങ്ങളിലേയ്ക്ക് പോകുന്നതും ഈ പാലം വഴി തന്നെ.
പാലംപൊളിച്ചാൽ 1,2,75 എന്നീ വാർഡുകളിലേയ്ക്കുള്ള കുടിവെള്ള വിതരണവും അവതാളത്തിലാകും. ഈ പാലത്തിന് മുകളിലൂടെയാണ് ഇവിടങ്ങളിലേയ്ക്കുള്ള കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. പാലം അടിയന്തരമായി പൊളിച്ചുനീക്കാൻ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കോർപ്പറേനിലേക്ക് കത്ത് നൽകിയിരിക്കുകയാണ്. ഒന്നേകാൽ കോടിയുടെ വാഹനഗതാഗതം സാദ്ധ്യമാകുന്ന പ്ലാനാണ് ഇറിഗേഷൻ സമർപ്പിച്ചത്. പാലം പൊളിച്ച് പണിയുന്ന സമയത്ത് ഗതാഗതത്തിനായി ബദൽ സംവിധാനം ഒരുക്കാൻ മേയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികൾക്ക് ആശങ്ക മാറുന്നില്ല. ഇനി കോടികൾ മുതൽമുടക്കിയുണ്ടാക്കുന്ന പാലം എപ്പോൾ വരാനാണെന്നും അതുവരെ എങ്ങനെ ഇരുവാർഡുകളിലുമെത്തുമെന്നുമാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
കഴിഞ്ഞ കൗൺസിൽ സമയത്ത് പാലം പൊളിക്കുന്നതിന് ബദൽ സംവിധാനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്. ഈ പാലം ഇവിടെയില്ലെങ്കിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകും.
ഇ.പി സഫീന,
കൗൺസിലർ, എരഞ്ഞിക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |