തിരുവനന്തപുരം: പുരപ്പുറ സോളാറിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ചട്ടം ഭേദഗതി ചെയ്ത ഇളവുകൾ എടുത്തുകളയാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിൽ തീരുമാനമെടുക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നീട്ടി. വിപുലമായ തെളിവെടുപ്പ് നടത്തിയ ശേഷമേ തീരുമാനമെടുക്കൂ.
ഇന്നലെ നടന്ന തെളിവെടുപ്പിൽ അനർട്ടും വൻകിട വ്യവസായ ഉപഭോക്താക്കളും സിയാലും ഗാർഹിക ഉപഭോക്താക്കളും ഉൾപ്പെടെ എതിർത്തതിനെ തുടർന്നാണിത്. ചട്ടം ഭേദഗതി സോളാർ നയത്തിന് എതിരാണെന്ന് അനർട്ട് വാദിച്ചു. സർക്കാരിനെ വിശ്വസിച്ച് സോളാർ പദ്ധതി നടപ്പാക്കിയവർക്ക് തിരിച്ചടിയാണെന്ന് ഗാർഹിക ഉപഭോക്താക്കളും അറിയിച്ചു.
കേന്ദ്രനിയമത്തിൽ മാറ്റം വന്നതനുസരിച്ചാണ് ഭേദഗതിക്ക് ശ്രമമെന്ന കെ.എസ്.ഇ.ബി വിശദീകരണത്തിൽ കമ്മിഷൻ അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്രം പാസാക്കുന്ന ഭേദഗതികളെല്ലാം അതേപടി അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ഏതെല്ലാം വിഭാഗങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് കെ.എസ്.ഇ.ബി വ്യക്തത വരുത്തണം.
സോളാർ പദ്ധതികളിൽ നിന്ന് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത് നെറ്റ് മീറ്ററിംഗിലൂടെയാണ്. ഇതു മാറ്റി ഗ്രോസ് മീറ്ററാക്കാനാണ് നീക്കം. ഉപയോഗിക്കുന്ന വൈദ്യുതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കുറയ്ക്കുന്നതാണ് നിലവിലെ രീതി. ബാക്കിക്ക് മാത്രം പണമടച്ചാൽ മതി. ഗ്രോസ് മീറ്ററായാൽ, ഉപയോഗിക്കുന്ന വൈദ്യുതിക്കത്രയും പണമടയ്ക്കേണ്ടിവരും. വിൽക്കുന്ന വൈദ്യുതിക്ക് വില കുറയുകയും ചെയ്യുമെന്ന് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഭേദഗതിയിലെ ചതി വാർത്തയിലൂടെ തിരിച്ചറിഞ്ഞാണ് ഉഭോക്താക്കൾ കമ്മിഷനു മുന്നിൽ എതിർപ്പുയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |