തിരുവനന്തപുരം: തൃക്കാക്കരയിലെ ജനവിധി പാഠമാക്കി തിരുത്തൽ നടപടികളെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനവിധി അംഗീകരിച്ചുള്ള തുടർപ്രവർത്തനമുണ്ടാകും. തൃക്കാക്കരയിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. അത് പ്രത്യേകം പരിശോധിക്കും. ജാഗ്രതയോടെ പ്രവർത്തിക്കണമെന്നുള്ള മുന്നറിയിപ്പ് നൽകുന്നതാണ് ജനവിധി. ബൂത്ത്തലം വരെ പരിശോധനയുണ്ടാകും. ജനവിധി കെ-റെയിലിനെതിരല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സിൽവർലൈൻ ഇടതുമുന്നണി പ്രചാരണവിഷയമാക്കിയത്. 99 സീറ്റുകൾ ലഭിച്ചത് അതിനുള്ള അംഗീകാരമാണ്. കെ-റെയിലുമായി മുന്നോട്ട് പോകും.
മുഖ്യമന്ത്രി രാജി വയ്ക്കണം:
കെ. സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയമാണ് തൃക്കാക്കരയിൽ കണ്ടതെന്നും തിരഞ്ഞെടുപ്പുഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ കോടിയേരിയുടേയും മന്ത്രി മുഹമ്മദ് റിയാസിന്റെയും വാക്കുകൾ മാനിച്ചു മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കെ.പി സി.സി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗിച്ചിട്ടും ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു. ഇതാണ് വരാൻ പോകുന്ന യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ഈ ട്രെൻഡുണ്ടാക്കും. ലോക ്സഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും.
അഹങ്കാരത്തിന്റെ കൊമ്പ്
ജനം പിഴുതു: വി.ഡി. സതീശൻ
കൊച്ചി: തുടർഭരണവും മഞ്ഞക്കുറ്റിയുമെല്ലാം സർക്കാരിന്റെ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കൊമ്പായിരുന്നുവെന്നും അതാണ് ജനം പിഴുതെറിഞ്ഞതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇനിയെങ്കിലും കെ-റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണം. നഗരജന വിഭാഗം ഒന്നാകെ കെ- റെയിലിനെ പിന്തുണയ്ക്കുമെന്ന് കണക്കുകൂട്ടിയ എൽ.ഡി.എഫിന് തെറ്റി. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ ഒപ്പംകൂട്ടിയ ഇടതുലൈനാണ് തകർന്നത്. നാലുവോട്ടിനും സീറ്റിനുംവേണ്ടി വർഗീയവാദികളുടെ തിണ്ണ നിരങ്ങില്ലെന്ന് യു.ഡി.എഫ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നതാണ്. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ട്വന്റി-20യുടെ അസാന്നിദ്ധ്യം സഹായകമായി.വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കാനോ സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാനോ ഇല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ വിജയം ആവർത്തിക്കാനുള്ള ഊർജ്ജമാണ് കോൺഗ്രസിന് ലഭിച്ചത്.
തോൽവി പരിശോധിക്കും:
പി.രാജീവ്
തിരുവനന്തപുരം: തൃക്കാക്കരയിൽ എൽ.ഡി.എഫ് തോൽക്കാനുണ്ടായ എല്ലാ ഘടകങ്ങളും വിശദമായി പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. എൽ.ഡി.എഫിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 2800ലധികം വോട്ടുകളുടെ വർദ്ധനയുണ്ടായി. യു.ഡി.എഫിന്റെ വോട്ടും വർദ്ധിച്ചു. ബി.ജെ.പി വോട്ടുകൾ മൂന്ന് ശതമാനത്തോളം കുറഞ്ഞു. എൽ.ഡി.എഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടാവുകയും ചെയ്തു. കെ.വി.തോമസിന്റേതടക്കമുള്ള ഘടകങ്ങളും വിലയിരുത്തും. ട്വന്റി ട്വന്റി വോട്ടുകൾ മുഴുവൻ യു.ഡി.എഫിന് കിട്ടിയിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല.
മുഖ്യമന്ത്രിയുടെ മോഹം
തകർന്നു: ഉമ്മൻചാണ്ടി
തിരുവനന്തപുരം: നൂറു തികയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ മോഹം തകർന്നുവീണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എറണാകുളത്ത് നിന്നുകൊണ്ട് വികസനത്തെക്കുറിച്ച് പറയാൻ എൽ.ഡി.എഫിന് ഒരു അർഹതയുമില്ലായിരുന്നു. അവിടെ വികസനം കൊണ്ടുവന്നതെല്ലാം യു.ഡി.എഫ് സർക്കാരുകളാണ്. പോളിംഗ് ശതമാനം കുറഞ്ഞാൽ അത് യു.ഡി.എഫിനാണ് പ്രശ്നമെന്നാണ് സി.പി.എം കരുതുന്നത്. എന്നാൽ, അത് തെറ്റാണെന്ന് ഈ ജനവിധി കൊണ്ട് അവർക്ക് മനസിലായി. സർക്കാരിനെ തിരുത്താനുള്ള ജനങ്ങളുടെ വ്യഗ്രതയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കണ്ടത്.
വർഗീയ പ്രീണനത്തിനേറ്റ
തിരിച്ചടി: കെ.സുരേൻ
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനും ശക്തമായ തിരിച്ചടിയാണിത്. പി.ടി.തോമസിന്റെ മരണത്തെ തുടർന്നുണ്ടായ ശക്തമായ സഹതാപ തരംഗം അവിടെ പ്രതിഫലിച്ചു. പി.ടിയെ തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിജയത്തിൽ അഹങ്കരിക്കില്ല:
കെ.മുരളീധരൻ
തിരുവനന്തപുരം: തൃക്കാക്കരയിലേത് പൂർണമായും രാഷ്ട്രീയ വിജയമാണെന്നും അതിന്റെ പേരിൽ യു.ഡി.എഫ് അഹങ്കരിക്കില്ലെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. ഭരണത്തുടർച്ചയെ തുടർന്നുണ്ടായ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ തോൽവി. കെ.പി.സി.സി പ്രസിഡന്റ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിനെക്കുറിച്ച് അറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |