തിരുവനന്തപുരം: ലാത്‌വിയൻ യുവതി കോവളത്ത് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഉദയനെതിരെ നിർണായക സാക്ഷിമൊഴി. യുവതിയുടെ മൃതദേഹം കിടന്ന സ്ഥലത്തേക്ക് താൻ പോകുന്നത് ഉദയൻ തടഞ്ഞതായി കോവളം സ്വദേശി സൂരജ് കോടതിയിൽ മൊഴിനൽകി. യുവതിയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചപ്പോഴാണ് താൻ അങ്ങോട്ട് പോകാൻ ശ്രമിച്ചത്. വിദേശ വനിതയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയെന്നറിഞ്ഞപ്പോൾ തന്റെ ഒപ്പമുണ്ടായിരുന്ന ഉദയൻ ഏറെ അസ്വസ്ഥനായി കാണപ്പെട്ടു. താൻ അന്വേഷണ ഉദ്യോഗസ്ഥനെ കാണാൻ പോയപ്പോൾ യുവതിയുടെ മൃതദേഹം കണ്ട ചീലാന്തിക്കാട്ടിൽ പ്രതിയോടൊപ്പം താൻ പോയകാര്യവും തന്റെ പേരും പറയരുതെന്ന് ഉദയൻ വിലക്കിയിരുന്നു. ആദ്യമൊന്നും ഇക്കാര്യങ്ങൾ പറയാതിരുന്ന താൻ കേസിന്റെ ഗൗരവം മനസിലാക്കി ഏറെ ആലോചിച്ചാണ് പിന്നീട് പൊലീസിനോട് പറഞ്ഞതെന്നും സൂരജിന്റെ മൊഴിയിലുണ്ട്. ഉദയൻ തന്നെ ചീലാന്തിക്കാട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് താൻ നെയ്യാറ്റിൻകര കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും സൂരജ് കോടതിയെ അറിയിച്ചു. പൂനൻതുരുത്തിലെ ചീലാന്തിക്കാട്ടിൽ വെളുത്ത കൈയും കാലുമുള്ള മൃതദേഹം കണ്ടതായി കേട്ടറിഞ്ഞെങ്കിലും ഭയം കൊണ്ട് അങ്ങോട്ട് പോയില്ലെന്ന് മറ്റൊരു സാക്ഷിയായ ലാലു കോടതിയിൽ മൊഴി നൽകി. കാണാതായ വിദേശ വനിതയെ കണ്ടെത്തിയാൽ ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പോസ്റ്ററുകൾ നിരവധി സ്ഥലത്ത് കണ്ടിരുന്നു. മൃതദേഹം കണ്ടകാര്യം അറിഞ്ഞ് സുഹൃത്തായ മഹേന്ദ്രൻ ഞെട്ടുന്നതും ഭയക്കുന്നതും താൻ കണ്ടിരുന്നു. ചീലാന്തിക്കാട്ടിന് സമീപമുളള ഒഴിഞ്ഞ വീടിന് പിന്നിൽ നിരവധി പേർ ചൂതുകളിക്കാൻ എത്തുമായിരുന്നു. മൃതദേഹം കിടന്ന സ്ഥലവും ഈ വീടും സമീപത്തായാണെന്നും ലാലു മൊഴി നൽകി. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻ രാജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |