പള്ളുരുത്തി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിന് വൻവിജയം ഉറപ്പായതോടെ കോൺഗ്രസ് പ്രവർത്തകർ പ്രൊഫ. കെ.വി. തോമസിന്റെ വസതിയിലേക്ക് തിരുത മത്സ്യവുമായി മാർച്ച് നടത്തി. പ്രതിഷേധം ഒരു മണിക്കൂറോളം നീണ്ടു. ഉമ തോമസിന് അഭിവാദ്യങ്ങൾ അർപ്പിച്ചു തുടങ്ങിയ മുദ്രാവാക്യങ്ങൾ പിന്നെ തോമസിനെതിരെയായി.
''30 വെള്ളിക്കാശിന് വേണ്ടി നട്ടുവളർത്തിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത തിരുതത്തോമാ നിന്നെ പിന്നെ കണ്ടോളാം'' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ. മാഷിന്റെ തോപ്പുംപടിയിലെ വസതിയുടെ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് അനുനയിപ്പിച്ച് ഇവരെ മടക്കിവിടുകയായിരുന്നു.
കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജ തോമസ് ബാബു, ജിഫിൻ പള്ളത്ത് തുടങ്ങിയവർ പങ്കെടുത്തു.
ചുള്ളിക്കൽ ജംഗ്ഷനിൽ കൊച്ചി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുതക്കറിയും അപ്പവും വിതരണം ചെയ്ത് പ്രവർത്തകർ പ്രതിഷേധിച്ചു. വിജയാഘോഷത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം. ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ, ഡി.സി.സി സെക്രട്ടറി കെ.എം.റഹിം, ബ്ളോക്ക് സെക്രട്ടറി ഷമീർ വളവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |