തിരുവനന്തപുരം: തൃക്കാക്കരയിൽ ഇടതുമുന്നണിക്കുണ്ടായ പരാജയം സിൽവർ ലൈനിനെതിരായ വിധിയെഴുത്താണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. .
സിൽവർ ലൈൻ ഉയർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. വികസത്തിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടമെന്നാണ് മുഖ്യമന്ത്രി ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. അദ്ദേഹം ഇനിയെങ്കിലും ജനവികാരം മനസിലാക്കണം. കേരളത്തിന് ഹാനികരമായ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം. സിൽവർ ലൈൻ സമരഭൂമികളിൽ ജനങ്ങൾ ഇടതുമുന്നണിയുടെ പരാജയം ആഘോഷിക്കുകയാണ്. മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഭരണസംവിധാനവും മുഴുവൻ മന്ത്രിമാരും ഒരു മാസം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തിട്ടും ജനങ്ങൾ ശക്തമായാണ് ഇടതുമുന്നണിക്കെതിരെ പ്രതികരിച്ചത്. ഇത്ര ദയനീയമായ തോൽവി എൽ.ഡി.എഫിന് നേരിടേണ്ടി വന്നത് സർക്കാരിനെ ജനങ്ങൾ തള്ളിയെന്നതിന്റെ തെളിവാണ്.
. സിൽവർ ലൈനിനെതിരായ ജനവികാരം ബി.ജെ.പിക്ക് പ്രയോജനപ്പെട്ടില്ല. എന്നാൽ കോൺഗ്രസിന് അനുകൂലമായി. പി.സി.ജോർജ് ഉന്നയിച്ച വിഷയങ്ങൾ ബി.ജെ.പിക്ക് തിരിച്ചടിയായില്ല. ശബരിമല പ്രക്ഷോഭകാലത്ത് ബി.ജെ.പി ഉന്നയിച്ച പ്രതിഷേധത്തിനെതിരെ ജനങ്ങൾ ഒപ്പം നിന്നു. പക്ഷേ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്താൻ ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിലും അവിലും മലരും കുന്തിരിക്കവുമൊക്കെ ഉയർത്തിയ ജനവികാരം ബി.ജെ.പിക്ക് അനുകൂലമായിരുന്നെങ്കിലും എൽ.ഡി.എഫിനെ അകറ്റാൻ വോട്ടർമാർ കോൺഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു. പി.ടി.തോമസിന്റെ ഭാര്യയ്‌ക്ക് അനുകൂലമായ സഹതാപതരംഗവും കോൺഗ്രസ് വിജയത്തിന് കാരണമായെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |