ബ്രസ്സൽസ്: റഷ്യൻ എണ്ണ ഇറക്കുമതിയ്ക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച ഉപരോധങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ (ഇ.യു). യുക്രെയിനിലെ റഷ്യൻ അധിനിവേശം 100 ദിനം പിന്നിട്ട ഇന്നലെ തങ്ങളുടെ ഔദ്യോഗിക ജേർണലിലൂടെയാണ് റഷ്യൻ എണ്ണ ഉപരോധമുൾപ്പെടെയുള്ള നടപടികൾ ഇ.യു പുറത്തുവിട്ടത്. റഷ്യയ്ക്ക് മേൽ ഇ.യു ഏർപ്പെടുത്തുന്ന ആറാം ഉപരോധ പാക്കേജാണിത്. ഇത് പ്രകാരം ഏകദേശം 90 ശതമാനം വരുന്ന റഷ്യൻ എണ്ണ ഇറക്കുമതി ഉത്പന്നങ്ങൾ ഈ വർഷം അവസാനത്തോടെ ഘട്ടം ഘട്ടമായി നിറുത്തലാക്കും.
കൂടാതെ, ആഗോള സ്വിഫ്റ്റ് മെസേജിംഗ് സംവിധാനത്തിൽ നിന്ന് റഷ്യയുടെ സ്‌ബെർബാങ്കിന് ഇ.യു വിലക്കേർപ്പെടുത്തുകയും ചെയ്തു.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന മുൻ ജിംനാസ്റ്റിക്സ് താരം അലിന കബേവയുടെ സ്വത്തുക്കൾ മരവിപ്പിച്ച ഇ.യു അലിനയെ വിസാ നിരോധന കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. റഷ്യൻ ഉന്നത സൈനിക ഉദ്യോഗസ്ഥർക്കെതിരെയും സമാന നടപടി സ്വീകരിച്ചതായി ഇ.യു അറിയിച്ചു.
ഈ വർഷം അവസാനത്തോടെ കടൽമാർഗ്ഗമുള്ള റഷ്യൻ എണ്ണ ഇറക്കുമതികൾക്ക് 90 ശതമാനം ഉപരോധമേർപ്പെടുത്തുമെന്ന് ഇ.യു നേരത്തെ അറിയിച്ചിരുന്നു. തത്വത്തിൽ അംഗീകരിച്ച തീരുമാനങ്ങൾ ഇപ്പോഴാണ് ഔദ്യോഗികമായി അംഗീകരിച്ചത്.
ആറ് മാസം കൊണ്ട് ക്രൂഡ് ഓയിലിനും എട്ട് മാസം കൊണ്ട് ശുദ്ധീകരിച്ച ഉത്പന്നങ്ങൾക്കും ഘട്ടം ഘട്ടമായാണ് ഉപരോധമേർപ്പെടുത്തുക. അതേ സമയം, പൈപ്പ്‌ലൈനിലൂടെയുള്ള റഷ്യൻ എണ്ണ വിതരണത്തിന് നിലവിൽ ഉപരോധമില്ല.
എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജൂലായിൽ എണ്ണ ഉത്പാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾ ധാരണയിലെത്തിയതോടെയാണ് റഷ്യയ്ക്കെതിരെയുള്ള ഉപരോധ നടപടികൾക്ക് ഇ.യു ഔദ്യോഗികമായി തുടക്കം കുറിച്ചത്. അതേ സമയം, റഷ്യയുമായി മൂന്ന് വർഷത്തെ പ്രകൃതിവാതക കരാറുണ്ടെന്ന് സെർബിയ അറിയിച്ചു. റൂബിളിൽ പണമടയ്ക്കുന്നില്ലെന്ന് കാട്ടി ഫിൻലൻഡിലേക്കുള്ള വാതക വിതരണം റഷ്യ നേരത്തെ നിറുത്തിയിരുന്നു.
അതേ സമയം, റഷ്യയ്ക്കെതിരെ തന്റെ രാജ്യം വിജയിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ നൂറാം ദിനമായ ഇന്നലെ കീവിലെ പ്രസിഡൻഷ്യൽ ഓഫീസിന് മുന്നിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ വീഡിയോ സന്ദേശത്തിലാണ് സെലെൻസ്കിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |