തിരുവനന്തപുരം: രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണി തുടങ്ങിയപ്പോൾ ജീവനക്കാരും രണ്ട് പ്രവർത്തകരും മാത്രമായിരുന്നു കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലുണ്ടായിരുന്നത്. ഒമ്പത് മണിയ്ക്ക് ആദ്യ റൗണ്ട് എണ്ണി കഴിഞ്ഞപ്പോഴേക്കും സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ വന്നിറങ്ങി. ലീഡ് നില 2157 ആണെന്ന് കണ്ടതോടെ പടക്കം വാങ്ങിക്കാൻ രാധാകൃഷ്ണന്റെ നിർദ്ദേശം. പൂഴിക്കുന്ന് ആശാന്റെ പടക്കം തന്നെ വേണമെന്ന് ജീവനക്കാരനായ രാജേഷിനോട് പറഞ്ഞു.
രണ്ട് റൗണ്ട് എണ്ണി കഴിഞ്ഞപ്പോഴേക്കും കൂടുതൽ പ്രവർത്തകരും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും എത്തി. ഉമയ്ക്ക് ഇരുപതിനായരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചനം നടത്തിയ ഒരേയൊരാൾ താനാണെന്ന അവകാശവാദവുമായാണ് ചെറിയാൻ ഫിലിപ്പെത്തിയത്. എൽ.ഡി.എഫ് സർക്കാരിന്റെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് അദ്ദേഹം കസേരയിലിരുന്നത്.
ഉമയുടെ ഭൂരിപക്ഷം ഒമ്പതിനായിരത്തിന് അടുത്തേക്ക് എത്തിയപ്പോഴേക്കും വന്ന രമേശ് ചെന്നിത്തലയെ നേതാക്കൾ പുറത്തേക്ക് ഇറങ്ങിച്ചെന്ന് സ്വീകരിച്ചു. പിന്നീട് ടി.വി റിമോട്ടിന്റെ നിയന്ത്രണം ചെന്നിത്തലയുടെ കൈയ്യിലായിരുന്നു. ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻചാണ്ടി,കൊടിക്കുന്നിൽ സുരേഷ്,എൻ.ശക്തൻ, പഴകുളം മധു,ശരത്ചന്ദ്ര പ്രസാദ്,ജി.എസ് ബാബു അടക്കമുളളവർ എത്തി. ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ കെ.പി.സി.സി ട്രഷറർ പ്രതാപ് ചന്ദ്രൻ കേക്കും ലഡുവും വാങ്ങാൻ ആവശ്യപ്പെട്ടു.
ഭൂരിപക്ഷം പതിനയ്യായിരം കടന്നപ്പോഴേക്കും പ്രവർത്തകർ കൊടിത്തോരണങ്ങൾ വീശി പടക്കം പൊട്ടിക്കാൻ തുടങ്ങി. മത്താപ്പൂ കത്തിച്ച് ആഘോഷങ്ങളുടെ മുന്നിൽ നിന്നത് വി.ടി ബൽറാമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ദിരാഭവനിൽ പടക്കം പൊട്ടുന്നത് ഇപ്പോഴാണെന്ന് ചെറിയാൻ ഫിലിപ്പിന്റെ കമന്റ്. വിജയം ആഘോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ ആക്ഷേപനൃത്തം ടി.വിയിൽ കണ്ട് നേതാക്കൾ പൊട്ടിച്ചിരിച്ചു. തൊട്ടുപിന്നാലെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് കേക്ക് മുറിച്ച് വാർത്താസമ്മേളനത്തിലേക്ക് കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |