യാഥാർത്ഥ്യങ്ങളുടെ കാണാപ്പുറത്തേക്കുള്ള തീർത്ഥയാത്രയാണ് സേതുവിന്റെ രചനകൾ. പാണ്ഡവപുരം പോലുള്ള അതിശക്തമായ രചനകളിലൂടെ പരിചിതമല്ലാത്ത വഴികളിലൂടെ സേതു വായനക്കാരെ നയിച്ചു . ഇന്ന് എൺപതാം പിറന്നാൾ ആഘോഷിക്കുന്ന സേതു കേരളകൗമുദിക്ക് നൽകിയ പ്രത്യേക അഭിമുഖം...
എനിക്ക് നിങ്ങളെ തോൽപ്പിക്കണം. കാല്ക്കീഴിലിട്ട് ചവിട്ടിയരയ്ക്കണം. നിങ്ങളുടെ നഗ്നശരീരത്തിൽ ദുർഗയെപ്പോലെ നൃത്തമാടണം. നിങ്ങളുടെ ചോരയെടുത്ത് പൊട്ടു തൊടണം. കുടലുമാല കഴുത്തിലണിയണം.. നിങ്ങളുടേത് മാത്രമല്ല. നിങ്ങളേപ്പോലുള്ള ഓരോ പുരുഷന്റേയും.. ... "
ആലുവ മാർത്താണ്ഡവർമ്മ പാലം പിന്നിടുമ്പോൾ തലേ ദിവസം പെയ്ത കനത്ത മഴയിൽ താണ്ഡവമാടുന്ന പെരിയാർ കാണുമ്പോൾ സേതുവിന്റെ പ്രശസ്തമായ 'പാണ്ഡവപുരം"നോവലിൽ ദേവി ജാരനോട് പറയുന്ന സംഭാഷണമാണ് ഓർമ്മ വന്നത്.
നഗരം പിന്നിട്ട് കിഴക്കെ കടുങ്ങല്ലൂരിലെത്തുമ്പോൾ പ്രമുഖ ശിൽപ്പിയും ചിത്രകാരനുമായ എം.വി. ദേവൻ രൂപകൽപ്പന ചെയ്ത 'ശ്രീകോവിലി"ന്റെ ഇരുമ്പ് ഗേറ്റ് തുറന്ന് സ്വീകരിച്ചത് എഴുത്തുകാരനും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാനുമായ സേതുവായിരുന്നു.
'കഴിഞ്ഞ പ്രളയത്തിൽ വീടും ഞങ്ങളുമൊക്കെ മുങ്ങിയതാണ്. വെള്ളം കയറി തുരുമ്പെടുത്തതാണ് ഗേറ്റ്." തള്ളിത്തുറന്നിട്ടും വഴങ്ങാത്ത ഗേറ്റ് നേരെയാക്കുമ്പോൾ സേതു പറഞ്ഞു.
പ്രായം എൺപതായല്ലോ, അര നൂറ്റാണ്ട് പിന്നിട്ട എഴുത്ത് ജീവിതത്തിലേക്കും ഔദ്യോഗികജീവിതത്തിലേക്കും തിരിഞ്ഞു നോക്കുമ്പോൾ എന്ത് തോന്നുന്നു?
ആഗ്രഹിച്ചതൊക്കെ ജീവിതം തന്നു എന്നൊന്നും കരുതുന്നില്ല. എങ്കിലും കുറെയൊക്കെ സാധിച്ചു എന്നു തന്നെയാണ് വിശ്വാസം. അല്ലെങ്കിലും അത്രയൊന്നും പകിട്ടില്ലാത്ത സ്കൂൾ കാലം മുതൽ ഇവിടം വരെയുള്ള ജീവിതത്തിൽ ഒരു പാട് പഠിച്ചിട്ടുണ്ട്. സ്കൂൾ, കോളേജ് കാലത്ത് പഠിക്കാൻ അത്ര മിടുക്കനൊന്നുമായിരുന്നില്ല.മറ്റു രംഗങ്ങളിലൊന്നും മികവ് പുലർത്താനും കഴിഞ്ഞിരുന്നില്ല. ഭീരുവായിരുന്നു എന്നു വേണമെങ്കിൽ പറയാം. പൂർണമായും തന്നിലേക്ക് തന്നെ ചുരുങ്ങി ജീവിച്ചിരുന്ന എനിക്ക് പുറത്തൊക്കെ പോയി പഠിക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ചൊക്കെ ധൈര്യം വന്നു തുടങ്ങിയത്.
കുട്ടിക്കാലത്ത് തന്നെ എഴുത്തുകാരനാകണമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു.അങ്ങേയറ്റം സത്യസന്ധത പുലർത്തിയിരുന്ന, അതിമോഹങ്ങളൊന്നുമില്ലാത്ത ഡിഫൻസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ മകനായി ജനിക്കാൻ കഴിഞ്ഞത് തന്നെ വലിയ സൗഭാഗ്യമായാണ് ഞാൻ കാണുന്നത്. എഴുത്തിലും ജീവിതത്തിലും അച്ഛൻ പകർന്നു തന്ന ആ സത്യസന്ധത സൂക്ഷിക്കാൻ കഴിഞ്ഞുവെന്നു തന്നെയാണ് വിശ്വാസം.
സാഹിത്യത്തിലും ജീവിതത്തിലും ഒരു ഒറ്റയാൻ രീതിയാണല്ലോ ?
അച്ഛനോടുള്ള കടപ്പാടും സ്നേഹവും പറഞ്ഞറിയിക്കാൻ കഴിയില്ല. അച്ഛനും അമ്മയും ഏറെക്കാലം കൊതിച്ചുണ്ടായതാണ് ഞാൻ. മുപ്പത്തിയാറാമത്തെ വയസിലാണ് അമ്മ എന്നെ പ്രസവിക്കുന്നത്. ആറ്റുനോറ്റുണ്ടായ മകൻ എന്നൊക്കെ പറയില്ലേ. എനിക്ക് സഹോദരന്മാരോ സഹോദരിമാരോ ഇല്ല. തല്ലുകൂടാനും വഴക്കിടാനും ആരുമില്ലാതിരുന്ന ബാല്യം.അതുകൊണ്ടു തന്നെ കുട്ടിക്കാലത്ത് , മനംമടുപ്പിക്കുന്ന ഏകാന്തതയായിരുന്നു. സഹോദരങ്ങളോട് തല്ലുകൂടുന്നത് വലിയ സുഖമുള്ള കാര്യമാണ്. നേരത്തെ പറഞ്ഞതു പോലെയുള്ള നിറം കെട്ട ബാല്യമായിരിക്കാം എന്നെ ജീവിതത്തിലും എഴുത്തിലും ഒറ്റയാനാക്കിയത്. സ്വയം ഉള്ളിലേക്ക് വലിഞ്ഞ് എന്റെ വഴിയിൽ സഞ്ചരിക്കാനാണ് ഇഷ്ടം. അതിനർത്ഥം സൗഹൃദങ്ങളില്ലെന്നല്ല. ഒരു പാട് നല്ല സുഹൃത്തുക്കളുണ്ട്.
ജീവിതത്തിൽ അന്തർമുഖത്വം സൂക്ഷിക്കുമ്പോഴും സേതുവിന്റെ കഥാപാത്രങ്ങളൊക്കെ പ്രത്യേകിച്ച് പാണ്ഡവപുരത്തിലെ ദേവിയെ പോലുള്ളവർ ലക്ഷ്മണരേഖ ഭേദിക്കുന്നവരാണല്ലോ?
പാണ്ഡവപുരം സ്വയം എഴുതപ്പെട്ട നോവലാണ്. അതിലെ കഥാപാത്രങ്ങളും അങ്ങനെയാണ്. ഒന്നും ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതല്ല. അറിയാതെ സംഭവിച്ചതാണ്. ദേവിയുടെ രോഗാതുരമായ മനസിന്റെ വഴിവിട്ട യാത്രകളാണ് ഈ നോവലിൽ ആവിഷ്കരിക്കാൻ ശ്രമിച്ചത്. എന്റെ പിടിയിലായിരുന്നില്ല അതൊന്നും. കഥ തീരുമ്പോൾ പിടിവിട്ട് സ്വയം യാത്രയാകുകയായിരുന്നു ദേവി. സമൂഹത്തിന് നേരെ ദേവി കുറെ ചോദ്യങ്ങളെറിയുകയാണ് . അവരെ പിന്തുടരേണ്ട ചുമതല മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.സ്ത്രീ കേന്ദ്രീകൃതമായ കൽപ്പിത കഥയാണ് പാണ്ഡവപുരം. ചില നിരൂപകർ ഇതിനെ സൈക്കോളജിക്കൽ ഫാന്റസി എന്നൊക്കെ വിളിച്ചിട്ടുണ്ട്. ഇതിലെ ഭ്രമാത്മകതയും സ്നേഹവ്യഗ്രതയും കെട്ടുപിണഞ്ഞു കിടക്കുന്ന ആവിഷ്കാര ശിൽപ്പം അതിനെയൊരു ഫാന്റസിയാക്കി മാറ്റി.സ്ത്രീ ശരീരത്തെയും മനസിനെയും സന്തോഷിപ്പിക്കുകയെന്നത് ഏറെ ക്ളേശകരമാണ്. നല്ല ഭർത്താവാകാനും കാമുകനാകാനും കഴിയുക എന്നത് സൗഭാഗ്യമാണ്. ഭൗതിക സാഹചര്യങ്ങൾ വേറെ. അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്കകൾ, ജീവിതത്തിൽ അഭിരമിക്കാനുള്ള തൃഷ്ണ എന്നിവയൊക്കെ ചേരുമ്പോഴാണ് പാണ്ഡവപുരം പൂർണമാകുന്നത്. സംഭവങ്ങളല്ല, മനുഷ്യാവസ്ഥകളാണ് ഈ കൃതിയിൽ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചത്.
വിവാദങ്ങൾക്ക് തുടക്കമിട്ടല്ലോ. ജാരൻ എങ്ങനെയാണ് കഥാപാത്രമാകുന്നത്?
ഇതിലെ ജാരൻ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയും ഏറെ വിവാദങ്ങളുണ്ടായി. മലയാളത്തിന് അത്രയൊന്നും പരിചയമില്ലാതിരുന്ന ജാരനെ കഥാപാത്രമാക്കിയതിലെ പുകിൽ ചെറുതൊന്നുമായിരുന്നില്ല. വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ജാരന്റെ മൊഴിമാറ്റത്തെ കുറിച്ചും വലിയ ചർച്ചയായിരുന്നു. ഒരു വാക്കിന്റെ കൃത്യമായ ധ്വനി പരിഭാഷയിലൂടെ പകർന്നുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നോവലിന്റെ ഭാവപ്രപഞ്ചത്തെ തന്നെ അവതാളത്തിലാക്കുന്ന അനുഭവം വരെയുണ്ടായി. അയാളുടെ സവിശേഷമായ സ്വഭാവം ജാരൻ എന്ന കഥാപാത്രത്തിൽ പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഹിന്ദിയിൽ നല്ല തഴക്കമുള്ള എഴുത്തുകാരിയും പരിചയസമ്പന്നയായ അദ്ധ്യാപികയുമായ പരിഭാഷക അതിന് തുല്യമായി കണ്ടെത്തിയതു 'ജാർ" എന്ന സംസ്കൃതപദമായിരുന്നു.
സേതു എന്ന എഴുത്തുകാരനെ പ്രവാസജീവിതം സ്വാധീനിച്ചിട്ടുണ്ടോ?
1967 മുതൽ ഇന്ത്യയുടെ പല ഭാഗത്തും പുറത്തേക്കും അലച്ചിലായിരുന്നു. ആദ്യ കഥയായ ദാഹിക്കുന്ന ഭൂമി എഴുതുന്നത് ബീഹാറിലെ കൊടിയവരൾച്ച കണ്ടാണ്.ഒരു പക്ഷെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദുരിതജീവിതങ്ങളാണ് അവിടെ. കുടിവെള്ളത്തിനായി മൈലുകൾ നീളുന്ന സ്ത്രീകളുടെ നീണ്ട നിര. ആ ദിവസങ്ങൾ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.എഴുതിയാൽ മാത്രമേ അസ്വസ്ഥതയ്ക്ക് അറുതിയാകുള്ളു എന്നു തിരിച്ചറിഞ്ഞ ശേഷമാണ് എഴുത്ത് തുടങ്ങിയത്. അങ്ങനെ ആദ്യ കഥ പിറക്കുകയായി.
എഴുത്ത് എനിക്കും വഴങ്ങുമെന്ന് ബോദ്ധ്യമായത് ശരിക്കും ഡൽഹിയിൽ വച്ചാണ്. അച്ചടിമണമുള്ള എഴുത്തുകാരെ പരിചയപ്പെടുന്നതും സൗഹൃദം തുടങ്ങുന്നതും അവിടെ വച്ചാണ്.അവരിൽ പലരും ശരീരപ്രകൃതി കൊണ്ട് ഏതാണ്ട് എന്നെ പോലുള്ളവരാണെന്ന് കണ്ടപ്പോൾ ഏറെ ആശ്വാസം തോന്നി.വെള്ളിയാഴ്ചകളിൽ ഡൽഹി കൊണാട്ട് പ്ളേയ്സിലെ കവിയരങ്ങുകളിലും കഥാചർച്ചകളിലും ഞാനും പതുക്കെ കാഴ്ചക്കാരനും പങ്കാളിയുമായി. പിന്നീട് അതു കഥാലോകത്തേക്കുള്ള ചുവടുവയ്പ്പായി മാറുകയായിരുന്നു.
സേതു എന്ന വ്യക്തിയ്ക്കുള്ളിലെ ബാങ്ക് ഉദ്യോഗസ്ഥനും സാഹിത്യകാരനും തമ്മിൽ കലഹിച്ചിട്ടുണ്ടോ?
ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ ബാങ്കിന്റെ ലോകം ഞാൻ സ്വിച്ച് ഓഫ് ചെയ്യും. അതുപോലെ ബാങ്കിലേക്ക് ചുവട് വയ്ക്കുമ്പോൾ പിന്നെ അവിടെ എഴുത്തില്ല. എഴുത്തുകാരനില്ല. അപ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ മാത്രമായ എ. സേതുമാധവൻ. ഇതു രണ്ടും പരസ്പരപൂരകങ്ങളാണ്. ഒന്നും മോഹിച്ചതല്ല. സ്വപ്നം കണ്ടതല്ല.
എഴുത്തുകാർ ഇപ്പോൾ പൊതുവെ നിശ്ശബ്ദരാണല്ലോ?
ഒന്നിനോടും പ്രതികരിക്കുന്നില്ല. എഴുത്തുകാരെല്ലാം ഇപ്പോൾ പൂർണമൗനത്തിലാണ്. എന്തൊക്കെയോ ഭയം, വേവലാതി അവരെ പിന്തുടരുന്നു. സ്ഥാനമാനങ്ങളും പ്രശസ്തിയും മാത്രമാണ് അവരുടെ ലക്ഷ്യം. പലപ്പോഴും അവർ പ്രതികരിക്കാൻ ബോധപൂർവ്വം മറന്നു പോകുന്നു. ഏത് സാഹചര്യവുമായും ഇണങ്ങിയും കോംപ്രമൈസ് ചെയ്തും ജീവിക്കുകയാണ് അവർ. ഞാനടങ്ങുന്ന എഴുത്തുകാരുടെ അവസ്ഥയാണിത്. സാമൂഹ്യാവസ്ഥകളോട് കലഹിക്കുമ്പോഴാണല്ലോ മികച്ച സൃഷ്ടികളുണ്ടാകുന്നത്. എന്നാൽ നമുക്കു ചുറ്റും സംഭവിക്കുന്നത് പലതും കാഴ്ചക്കാരായി നോക്കിനിൽക്കാനെ കഴിയുന്നുള്ളൂ. രണ്ട് പ്രളയങ്ങളിൽ നിന്നു പാഠം പഠിക്കാത്തവരാണ് നമ്മൾ. ഈ വീടിന്റെ പകുതിയോളം പ്രളയത്തിൽ മുങ്ങിയിരുന്നു. ഇങ്ങനെ എത്രയെത്ര വീടുകൾ. ഗാഡ്ഗിലിനെ ഓടിച്ചവരാണ് നമ്മൾ. ഈ പോക്ക് കാണുമ്പോൾ വല്ലാതെ പേടിയാകുന്നുണ്ട്. സ്വാർത്ഥതയാണ് പുതിയ മനുഷ്യന്റെ മുഖമുദ്ര. പരിസ്ഥിതി സ്നേഹം വെറും കടലാസിൽ മാത്രം. പ്രകൃതിയെ വെല്ലുവിളിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നത്.
രാജലക്ഷ്മിയാണ് ഭാര്യ. ഷാർജയിൽ ധനകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ അനിൽ, യു. എസിൽ ഐ.ടി ഉദ്യോഗസ്ഥനായ രാജേഷ് എന്നിവർ മക്കളാണ്. ശതാഭിഷേകവും നവതിയും ആഘോഷിച്ച് ഇനിയും ഏറെക്കാലം മുന്നോട്ട് പോകട്ടെ - യാത്ര പറഞ്ഞിറങ്ങുമ്പോൾ പിറന്നാൾ ആശംസ നേർന്നു. ദീർഘായുസവേണ്ട, മറ്റുള്ളവരെ ആശ്രയിക്കാതെ ആരോഗ്യത്തോടെ ജീവിച്ചാൽ മതി- ചിരിയോടെയുള്ള സേതുവിന്റെ മറുപടി.
'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |