അമരാവതി: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റോഡ് പണിത് ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിക്കാനൊരുങ്ങി ഇന്ത്യ. മഹാരാഷ്ട്രയിലെ അമരാവതി മുതൽ അകോല ദേശീയപാതവരെ നീളുന്ന 75 കിലോമീറ്റർ റോഡാണ് റെക്കോർഡ് സമയത്തിനുള്ളിൽ പണിയുന്നത്. 242 മണിക്കൂർക്കൊണ്ട് 25 കിലോമീറ്റർ പണിത ഖത്തറിലെ ദോഹയുടെ പൊതുമരാമത്ത് വകുപ്പായ അഷ്‌ഗുലിന്റെ റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ജൂൺ മൂന്നിനായിരുന്നു റോഡിന്റെ നിർമാണം ആരംഭിച്ചത്. ജൂൺ ഏഴോടെ പൂർത്തിയാക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ഗിന്നസ് ലോക റെക്കോർഡ് പ്രതിനിധികൾ നിർമാണ സ്ഥലത്ത് സന്നിഹിതരാണ്. ഇവർ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
അമരാവതിയിലെ ലോനി ഗ്രാമം മുതൽ അകോലയിലെ മന ഗ്രാമംവരെയുള്ള റോഡ് രാവും പകലും പണിത് 108 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നിർമാണത്തിന് പിന്നിലുള്ള രജ്‌പത് ഇൻഫ്രാകോൺ എന്ന കമ്പനി.
അടിസ്ഥാന സൗകര്യ നിർമാണ മേഖലയിൽ പ്രശസ്തമായ കമ്പനിയാണ് രജ്‌പത് ഇൻഫ്രാകോൺ. നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾക്കനുസൃമായാണ് നിർമാണം. ആധുനിക ഉപകരണങ്ങളും ബിറ്റുമിനസ് കോൺക്രീറ്റുമാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. 800 മുതൽ ആയിരം തൊഴിലാഴികൾ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
ചിട്ടയായ തയ്യാറെടുപ്പുകളാണ് റോഡ് നിർമാണത്തിലേക്കായി കമ്പനി നടത്തിയത്. പ്രോജക്ട് മാനേജർമാർ, ദേശീയപാത എൻജിനീയർമാർ, ക്വാളിറ്റി എൻജിനീയർമാർ, സർവേ ഉദ്യോഗസ്ഥർ, സുരക്ഷാ എൻജിനീയർമാർ മറ്റ് തൊഴിലാളികൾ എന്നിങ്ങനെ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. 728 ഉദ്യോഗസ്ഥർ സംഘത്തിൽ ഉൾപ്പെടുന്നു.
രാജ്യത്തെ ജനങ്ങൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവർക്ക് സംയോജിതവും തടസമില്ലാത്തതുമായ ഗതാഗതത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച 'ഗതിശക്തി' എന്ന പദ്ധതിയുടെ ഭാഗമായാണ് റോഡ് നിർമാണം. ഇന്ത്യയുടെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് റോഡ് രാജ്യത്തിന് സമർപ്പിക്കാനാണ് രജ്‌പത് ഇൻഫ്രാകോണിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |