പത്തനംതിട്ട : പൊതുപ്രവർത്തകനായ സജി കെ.സൈമൺ കുട്ടിക്കാലത്തേ പരിസ്ഥിതി സ്നേഹിയാണ്. എല്ലാ പരിസ്ഥിതി ദിനങ്ങളിലും അദ്ദേഹം മരങ്ങൾക്കും ചെടികൾക്കുമൊപ്പമാണ് സമയം ചെലവഴിക്കുന്നത്. മുണ്ടുകോട്ടയ്ക്കലിനടുത്ത് വല്യയന്തി മേലേക്കാല ജംഗ്ഷനിൽ പൂന്തോട്ടം നിർമ്മിച്ച് സംരക്ഷിക്കുന്നത് സജി കെ. സൈമൺ ആണ്. പത്തനംതിട്ട നഗരസഭാ കൗൺസിലർ ആയിരിക്കെ, ആറ് വർഷം മുൻപ് പരിസ്ഥിതി ദിനത്തിലാണ് വീടിന് സമീപമുള്ള ജംഗ്ഷനിൽ പൂന്തോട്ടം ഒരുക്കിയത്. ഇപ്പോഴത് പൂവിട്ട് നാടിന് സുഗന്ധം പരത്തുന്നു. ഇലച്ചെടികളും ഒപ്പമുണ്ട്. വേനലിൽ വെള്ളം നനയ്ക്കുന്നതും മഴക്കാലത്ത് കളകൾ പറച്ചു കളയുന്നതും അദ്ദേഹമാണ്. സ്വന്തമായി വാങ്ങിയ ചെടികൾ മേലേക്കാല ജംഗ്ഷനിൽ നട്ടപ്പോൾ നഴ്സറികളിൽ നിന്ന് ചെടികൾ വാങ്ങി നൽകി സഹായിച്ചവരുമുണ്ട്. എല്ലാംകൂടി എൺപത് ചെടികൾ നട്ടു. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും സന്നദ്ധ സംഘടനകളും ചെടി നടാൻ സജിക്കൊപ്പമെത്തി. മുണ്ടുകോട്ടയ്ക്കൽ - വല്യയന്തി റോഡ് വികസിപ്പിച്ചപ്പോൾ കുറച്ച് ചെടികൾ നഷ്ടമായി. ബാക്കിയുള്ളവയെ പരിപാലിച്ച് സംരക്ഷിക്കുന്നു. ജംഗ്ഷനിലായതുകൊണ്ട് ചെടികൾ മോഷ്ടിക്കാനോ നശിപ്പിക്കാനോ സാദ്ധ്യതയുണ്ട്. പരിസരങ്ങളിലെ കാമറകളിൽ നിന്ന് അവരെ കണ്ടെത്താൻ കഴിയുമെന്ന് സജി കെ.സൈമൺ പറയുന്നു. കോൺഗ്രസ് പത്തനംതിട്ട ബ്ളോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |