കോന്നി : പാറമട മാഫിയ കാർന്നുതിന്നാനായി തക്കംപാർത്ത് കാത്തിരുന്ന മലയിൽ വൃക്ഷലതാദികൾ നട്ടുവളർത്തി സ്വാഭാവിക വനമാക്കി മാറ്റുകയാണ് സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി. അഞ്ച് മിനിറ്റുകൊണ്ട് അമ്പതിലേറെ പ്രശസ്തവ്യക്തികളുടെ ചിത്രം വരച്ച് വരവേഗത്തിൽ ലോകറെക്കാഡ് സൃഷ്ടിച്ച അതിവേഗചിത്രകാരനും എക്കോ ഫിലോസഫറുമായ ജിതേഷ് ജി തന്റെ ഏഴ് ഏക്കർ വരുന്ന കോന്നി ഏലിയറക്കലിലെ മലയാണ് ഹരിതഗിരി തപോജീവനം എന്ന സ്വാഭാവിക വനമാക്കി മാറ്റിയത്. സ്ഥലത്തെ റബർമരങ്ങൾ മുറിച്ചുനീക്കി നാനൂറിലേറെ വ്യത്യസ്തയിനം മുളകളും അരയാൽ, പേരാൽ, കൃഷ്ണനാൽ, വെള്ളാൽ തുടങ്ങി വേറിട്ടയിനം വൃക്ഷങ്ങളും ഇലഞ്ഞി, പാല തുടങ്ങി പൂമണംപകരുന്ന മരങ്ങളും കാട്ടുവള്ളിപ്പടർപ്പുകളും ഈറ്റയുമൊക്കെ നട്ടുവളർത്തിയെടുത്തു. കോന്നി - അച്ചൻകോവിൽ റോഡിലെ പുതുവേലിൽ പത്തേക്കർ ഭാഗത്താണ് ഈ വനം. പാറമാഫിയ കണ്ണുവച്ചിരുന്ന ഭൂമി സ്വന്തമാക്കിയപ്പോൾ പലവിധ ഭീഷണികളും മാനസിക പീഡനങ്ങളും അദ്ദേഹത്തിന് ഏൽക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ കോടികൾ മോഹവില പറഞ്ഞിട്ടും വിറ്റുകളയാതെ പാറക്കുഴികൾ മണ്ണിട്ടുനികത്തി മരംനട്ട ജിതേഷ് ജിക്കു പിന്നിൽ കരുത്തായി പ്രകൃതിസ്നേഹിയായ ഭാര്യ ഉണ്ണിമായയുമുണ്ട്. വനത്തിൽ പ്രകൃതിക്കിണങ്ങിയ മൺവീടും മുളവീടും നിർമ്മിച്ച് പക്ഷി മൃഗാദികൾക്കൊപ്പം വാനപ്രസ്ഥം നയിക്കാനാണ് ഇരുവരുടെയും ആഗ്രഹം. കൂട്ടിന് മകൾ ശിവാനിയും മകൻ നിരഞ്ജനുമുണ്ട്. അടൂർ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് വീടിനോട് ചേർന്ന് പക്ഷി മൃഗാദികളെ സംരക്ഷിക്കുന്ന ഹരിതാശ്രമം പാരിസ്‌ഥിതിക ഗുരുകുലം നടത്തിവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |