മുംബയ്: പ്രസരണ ലൈനുകളിലൊന്ന് അദാനി ട്രാൻസ്മിഷന് വിൽക്കാനൊരുങ്ങി എസാർ പവർ. 1,913 കോടി രൂപയ്ക്കാണ് വിൽക്കുന്നത്. ആസ്തികൾ വിറ്റഴിച്ച് കടത്തിന്റെ തോത് കുറയ്ക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ വില്‍പ്പന. ബാങ്കുകളിലേക്കും ധനകാര്യ സ്ഥാപനങ്ങളിലേക്കുമായി കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ എസ്സാർ പവർ 1.8 ലക്ഷം രൂപയുടെ തിരിച്ചടവ് നടത്തിയിരുന്നു.
എസാർ പവറിന്റെ ഒരു യൂണിറ്റായ എസാർ പവർ ട്രാൻസ്മിഷൻ കമ്പനിക്ക് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 465 കിലോമീറ്റർ വിതരണ ലൈനുകളാണുള്ളത്. മഹാൻ മുതൽ സിപാറ്റ് പൂളിംഗ് സബ്സ്റ്റേഷൻ വരെയുള്ള 465 കെ വി അന്തർ സംസ്ഥാന വിതരണ ലൈനാണ് ഈ ഇടപാടിലൂടെ കൈമാറുന്നത്. സി.ഇ.ആർ.സി (സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നിയന്ത്രണത്തിലാണ് ഈ പദ്ധതിയുടെ പ്രവർത്തനം.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി എസാർ പവർ അതിന്റെ കടം 30,000 കോടി രൂപയിൽ നിന്ന് 6,000 കോടി രൂപയായി കുറച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സ്വതന്ത്ര ഊർജ ഉത്പാദകരിലൊന്നാണ് കമ്പനി. പുതിയ ഏറ്റെടുക്കലിലൂടെ അദാനി ട്രാൻസ്മിഷന്റെ വൈദ്യുതി വിതരണ ശൃംഖല 19,468 സർക്യൂട്ട് കിലോ മീറ്ററാകും. ഇതിൽ 14,952 സർക്യൂട്ട് കിലോമീറ്റർ പ്രവർത്തനസജ്ജമാണ്. ബാക്കിയുള്ള 4,516 സർക്യൂട്ട് കിലോമീറ്റർ പ്രവർത്തനസജ്ജമാകാനുള്ള വിവിധ ഘട്ടങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |