തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള ബി.ജെ.പിയുടെ ഗൃഹസമ്പർക്ക പരിപാടിക്ക് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്ന് തുടക്കം. ആക്കുളത്തെ അടൂരിന്റെ വീട്ടിലെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും ഉൾക്കൊള്ളുന്ന ലഘുലേഖകൾ കൈമാറി.
രണ്ടാഴ്‌ചത്തെ ഗൃഹസമ്പർക്കത്തിലൂടെ ജനങ്ങളറിയാതെ പോകുന്ന പദ്ധതികളുടെ ഗുണം അർഹരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികൾ പേരുമാറ്റിയാണ് സംസ്ഥാനം അവതരിപ്പിക്കുന്നത്. കേരളത്തിന്റെ സാമ്പത്തികസ്ഥിതി പരിതാപകരമാണ്. മോദിസർക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടുമാത്രമാണ് ട്രഷറി നിയന്ത്രണമില്ലാതെ പോകുന്നത്. ഈ സഹായങ്ങൾക്ക് ഒരു നന്ദിവാക്കുപോലും പറയാതെ പിണറായി കേന്ദ്രസർക്കാരിനെ വിമർശിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |