കൊച്ചി: രണ്ടു വാഹനങ്ങളുൾപ്പെട്ട അപകടത്തിനു കാരണം ഒരു വാഹനത്തിന്റെ ഡ്രൈവറുടെ വീഴ്ചയാണെന്ന് കുറ്റപത്രത്തിൽ പറയുമ്പോൾ അതിന്റെ നഷ്ടപരിഹാരക്കേസിൽ രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാർക്കും വീഴ്‌ചയുണ്ടെന്ന് തെളിയിക്കാൻ സീൻ മഹസർ മാത്രം പോരെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം സ്വദേശി ടി.എ. അൻസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. 2005 നവംബർ 27ന് ഹർജിക്കാരൻ ഓടിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചിരുന്നു. കാർ ഡ്രൈവറുടെ ഭാഗത്താണ് വീഴ്ചയെന്ന് കുറ്റപത്രത്തിലുണ്ടെങ്കിലും പരാതിക്കാരനായ തന്റെ ഭാഗത്തും വീഴ്‌ചയുണ്ടെന്നു ചൂണ്ടിക്കാട്ടി വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ നഷ്ടപരിഹാരത്തുക പകുതിയാക്കി കുറച്ചെന്നാണ് ഹർജിയിലെ ആരോപണം.
അൻസാദിന്റെ ഭാഗത്തു വീഴ്‌ചയുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നില്ലെങ്കിലും സീൻ മഹസറിൽ അത് വ്യക്തമായതിനാൽ അപകടത്തിന്റെ പകുതി ഉത്തരവാദിത്വം ഇയാൾക്കാണെന്ന് ഇൻഷ്വറൻസ് കമ്പനി ട്രൈബ്യൂണലിൽ വാദിച്ചിരുന്നു. ഇതു ശരിവച്ചാണ് ട്രൈബ്യൂണൽ തുക പകുതിയാക്കിയത്. സിംഗിൾബെഞ്ച് ഇതു റദ്ദാക്കി. ഇത്തരം സംഭവങ്ങളിൽ പൊലീസിന്റെ കുറ്റപത്രത്തിൽ ഒരു ഡ്രൈവറുടെ ഭാഗത്ത് മാത്രമാണ് വീഴ്‌ചയെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ രണ്ടാമത്തെ ഡ്രൈവർക്കും വീഴ്‌ചയുണ്ടെന്നു തെളിയിക്കാൻ സീൻ മഹസറിനു പുറമെ സ്വതന്ത്രമായ മറ്റു തെളിവുകൾ അനിവാര്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അത്തരം തെളിവുകളില്ലെങ്കിൽ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരക്കേസിൽ തീർപ്പുണ്ടാക്കണം. ഹർജിക്കാരന് 1.16 ലക്ഷം രൂപ പലിശ സഹിതം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |