SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.32 AM IST

ആലുവ ദുരന്തം: നടുക്കം മാറാതെ ആകാശും ആന്റണിയും

antony-aksh

ആലുവ: ബലം പ്രയോഗിച്ച് രണ്ട് മക്കളെ പുഴയിലെറിഞ്ഞശേഷം പിതാവ് ആത്മഹത്യചെയ്ത സംഭവം നേരിൽ കണ്ടതിന്റെ നടുക്കത്തിലാണ് തായിക്കാട്ടുകര സ്വദേശി ആകാശും അശോകപുരം സ്വദേശി ആന്റണിയും. രക്ഷാപ്രവർത്തനത്തിനായി അവിടെയുണ്ടായിരുന്നവരെ വിളിച്ചുകൂട്ടിയിട്ടും ആരെയും രക്ഷിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇരുവരും.

വൈകിട്ട് നാലോടെയാണ് ആകാശും ആന്റണിയും പാലസ് റോഡിലെ ഗോപൂസ് ടീ ഷോപ്പിൽ ചായ കുടിക്കാനെത്തിയത്. ഇതിനിടയിൽ ഇവിടെ രണ്ട് മക്കളുമായി പിതാവ് എത്തിയിരുന്നു. പിന്നീട് അവർ കൊട്ടാരക്കടവിലേക്ക് പോകുന്നതും ശ്രദ്ധയിൽപ്പെട്ടു. പത്ത് മിനിറ്റിന് ശേഷം ആകാശും ആന്റണിയും പാലത്തിന് സമീപമെത്തിയപ്പോഴും മൂവരും സംസാരിച്ച് പാലത്തിലൂടെ നടക്കുന്നുണ്ടായിരുന്നു. പാലത്തിലൂടെ മണപ്പുറം ഭാഗംവരെ പോയി തിരിച്ചെത്തിയ അച്ഛനും മക്കളും പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്നു. ഈ സമയവും ആകാശും ആന്റണിയും കൊട്ടാരക്കടവിൽ പാലംതുടങ്ങുന്ന ഭാഗത്ത് നിൽക്കുകയായിരുന്നു.

ഇതിനിടയിൽ വെള്ളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഇരുവരും നോക്കുമ്പോൾ പെൺകുട്ടിയെ പുഴയിലേക്ക് ബലം പ്രയോഗിച്ച് തള്ളിയിടാൻ ശ്രമിക്കുന്നത് കണ്ടു. ഇരുവരും ഓടിയെത്തുന്നതിന് മുമ്പേ മകളെ മറിച്ചിട്ടശേഷം പിതാവും പുഴയിലേക്ക് ചാടിയിരുന്നു. ആദ്യം ശബ്ദം കേട്ടത് മകനെ എറിഞ്ഞതാണെന്ന് അപ്പോഴാണ് ഇരുവർക്കും മനസിലായത്. ഉടൻ മണപ്പുറം ഭാഗത്തേക്ക് പോയി അവിടെയുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. അവരാണ് മുനിസിപ്പൽ പാർക്ക് ഭാഗത്തുനിന്നും പെൺകുട്ടിയെയും പിന്നാലെ ശ്രീകൃഷ്ണ ക്ഷേത്രക്കവിൽനിന്ന് ആൺകുട്ടിയെയും കരയ്ക്ക് കയറ്റിയത്. രണ്ട് പേരെയും കരയ്ക്കെത്തിച്ചപ്പോഴേക്കും 20 മിനിറ്റോളം പിന്നിട്ടിരുന്നു.

തായിക്കാട്ടുകര എസ്.എൻ പുരം കൂവക്കാട്ടിൽ ആകാശ് പഠനശേഷം ജോലിക്കായി ശ്രമിക്കുകയാണ്. ആന്റണി ആലുവ ഫെഡറൽ ബാങ്കിൽ ഓപ്പറേഷൻ വിഭാഗം ജീവനക്കാരനാണ്.

 പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത് പാലസ് മാനേജർ

പുഴയിൽ നിന്ന് കരയ്ക്കെത്തിച്ച പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത് ആലുവ പാലസ് മാനേജർ ജോസഫ് ജോണാണ്. കുട്ടികളെ പുഴയിലേക്ക് എറിഞ്ഞശേഷം ഒരാൾ ചാടുന്നത് പാലസിൽനിന്ന് ജീവനക്കാർ കണ്ടിരുന്നു. ഇവർ മതിൽ ചാടിയെത്തിയപ്പോഴേക്കും കുട്ടികൾ മുങ്ങിത്താണിരുന്നു. ഓടിയെത്തിയവർ ആദ്യം കരയ്ക്കെത്തിച്ചത് പെൺകുട്ടിയെയാണ്. ഈ സമയം പൊലീസോ ഫയർഫോഴ്സോ എത്തിയിരുന്നില്ല. പാലസ് മാനേജർ തിരികെ മതിൽ ചാടിക്കടന്ന് സ്വന്തം കാറുമായി വന്നാണ് പെൺകുട്ടിയെ കാറിൽ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞത്. കൂടെ പാലസിലെ കരാർ ജീവനക്കാരായ ജിനുവും ദിലനുമുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചിട്ടും രക്ഷപ്പെടുത്താൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് മൂവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALUVA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.