ന്യൂഡൽഹി: ഇഷ്‌ടപ്പെട്ട മതം സ്വീകരിക്കാനും വിശ്വസിക്കാനും ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും അതിനാൽ നിർബന്ധിതമല്ലാത്ത മതംമാറ്റം തടയാനാകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. സാമ്പത്തിക സാഹായം വാഗ്‌ദാനം ചെയ്‌തും സമ്മാനങ്ങൾ നൽകിയുമുള്ള മതംമാറ്റം തടയുന്നതിന് നിയമം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്‌ദേവ, തുഷാർ റാവു ഗദേല എന്നിവരുടെ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. മതംമാറ്റം ഭരണഘടന പ്രകാരം തെറ്റല്ല.
ഏത് മതത്തിൽ വിശ്വസിക്കണമെന്നത് പൗരന്റെ അവകാശമാണ്. അത് ജനനം കൊണ്ടോ, വിശ്വാസം കൊണ്ടോ ആകാം-ബെഞ്ച് ചൂണ്ടിക്കാട്ടി.
സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ആളുകളെ കൂട്ടമായി മതംമാറ്റുന്നതായി ഹർജിക്കാരൻ അഡ്വ. അശ്വനികുമാർ വാദിച്ചു. ദളിത്, ആദിവാസി വിഭാഗങ്ങളാണ് കൂടുതലും ഇതിന് ഇരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് മതംമാറ്റത്തിന് വിധേയമായതെന്നും എത്രപേരുണ്ടെന്നും വ്യക്തമാകണമെന്ന് പറഞ്ഞ കോടതി തെളിവ് ഹാജരാക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തകളും സമൂഹമാദ്ധ്യമങ്ങളിലെ വിവരങ്ങളുമാണ് ഹർജിക്ക് അടിസ്ഥാനമെന്ന് ഹർജിക്കാരൻ മറുപടി നൽകിയപ്പോൾ സർക്കാർ രേഖകൾ മാത്രമേ തെളിവായി അംഗീകരിക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. ജൂലായ് 25ലേക്ക് കേസ് മാറ്റിയ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയയ്ക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |