കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്തെന്ന കാരണത്താൽ ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ഇവരെ പ്രതി ചേർത്തിരുന്നു. പൊലീസിന്റെ എഫ്.ഐ.ആറിൽ ഇവരെ പ്രതിയാക്കിയില്ലെന്നും പിന്നീട് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് പ്രതിചേർത്തതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇവരെ പ്രതിചേർത്ത് കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ കണ്ണൂരിലെ സംഭവങ്ങളിൽ ഇവർക്കു പങ്കില്ലെന്നും അന്തിമ റിപ്പോർട്ടിൽ ഇതിനു തെളിവുകൾ നൽകിയിട്ടില്ലെന്നുമുള്ള ഹർജിക്കാരുടെ അഭിഭാഷകന്റെ വാദം ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ച് അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |