പത്തനംതിട്ട: ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുളള സ്ത്രീകൾക്ക് ദർശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നപ്പോൾ ആചാര സംരക്ഷണത്തിനായി പോരാടിയ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. വിധിക്കെതിരെ സുപ്രീംകോടതിയിൽ ആദ്യം പുനഃപരിശോധനാ ഹർജി നൽകിയവരിൽ ഒരാളായിരുന്നു.
ശബരിമല ആചാര സംരക്ഷണത്തിനായി സ്വന്തം പാർട്ടിയായ കോൺഗ്രസ് നിലപാട് സ്വീകരിക്കുന്നതിന് മുൻപേ രംഗത്തു വന്നു. പിന്നീട് ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ ഒാരോ ചുവടും പ്രയാറിന്റെ അഭിപ്രായത്തിന് പരിഗണന നൽകി ആയിരുന്നു.
ശബരിമല വിഷയത്തിൽ സംഘപരിവാറിനെപ്പോലെ അദ്ദേഹത്തിന് തീവ്ര ഹിന്ദു നിലപാടാണെന്ന് ആക്ഷേപം ഉയർന്നു. 'ഞാൻ അഭിമാന ബോധമുള്ള ഹിന്ദുവാണ്, സംഘപരിവാറിന്റെ ഹിന്ദുത്വമല്ല എന്റേത്' എന്ന് അദ്ദേഹം മറുപടി നൽകി. ജാതി തിരിവില്ലാതെ ഹൈന്ദവർ ഒന്നിക്കണമെന്ന് ക്ഷേത്രങ്ങളിലെ പ്രഭാഷണങ്ങളിൽ പ്രയാർ ഗോപാലകൃഷ്ണൻ ആവർത്തിച്ചു.
ക്ഷേത്രങ്ങളിൽ കായിക പരിശീലനം തടഞ്ഞ് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത് അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ മേൽശാന്തിമാരായി അബ്രാഹ്മണരിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതും അദ്ദേഹത്തിന്റെ കാലത്താണ്. ദേവസ്വം ബോർഡിന്റെ കൈയേറിയ ഭൂമി തിരിച്ചു പിടിക്കാൻ അദ്ദേഹം നടപടികളെടുത്തു. എരുമേലിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള ശ്രമം നടപ്പായില്ല.
മുഖ്യമന്ത്രിയുമായി ഭിന്നത, കാലവാധിക്ക് മുൻപ് നീക്കി
ഉമ്മൻചാണ്ടി സർക്കാരാണ് പ്രയാർ ഗോപാലകൃഷ്ണനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചത്. പിണറായി വിജയൻ അധികാരമേറ്റ ശേഷം ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഭിന്നത രൂക്ഷമായി. പമ്പയിൽ തീർത്ഥാടന അവലോകന യോഗത്തിൽ ശബരിമല ക്ഷേത്രം 365ദിവസവും തുറന്നുകൂടെയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പറ്റില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ വേദിയിൽ വച്ചു തീർത്തു പറഞ്ഞത് വിവാദമായി. ശബരിമലയിൽ വി.എെ.പി ദർശനം ഒഴിവക്കി തിരുപ്പതി മോഡൽ ദർശനമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെയും പ്രയാർ എതിർത്തു. പണമുള്ളവന് ദർശനത്തിന് പാസ് സമ്പ്രദായം ശബരിമലയിൽ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രയാറിനെ നിഷേധിയെന്നും അഹങ്കാരിയെന്നും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ടാക്കി കുറച്ച സർക്കാർ ആ സ്ഥാനത്ത് ഒന്നര വർഷം പിന്നിട്ട പ്രയാറിനെ നീക്കി. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാർ തുർടന്ന് പ്രസിഡന്റായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |