ആലപ്പുഴ: നഗരത്തിൽ വൻ ആയുധശേഖരവും വിവിധയിനം ലഹരി വസ്തുക്കളും പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി ഇരവുകാട് ത്രിമൂർത്തിഭവനിൽ രഞ്ജിത്തിനെ (27) കണ്ടെത്താനായില്ല. പരിശോധനയ്ക്കിടയിൽ പിടിയിലായ കുതിരപ്പന്തി കണ്ടത്തിൽ വീട്ടിൽ അജിത്ത് (30), കാക്കനാട് തുണ്ടിൽ ദീപക്ക് (28) എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങൾ ലഹരി വ്യാപാരം നടത്തുന്നെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള സൗത്ത് പൊലീസും ചേർന്ന് വെള്ളിയാഴ്ച രാത്രിയാണ് രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് വൻ ആയുധശേഖരമടക്കം പിടികൂടിയത്.
15 ഗ്രാം എം.ഡി.എം.എ , 300 ഗ്രാം കഞ്ചാവ്, 100ൽപ്പരം ലഹരി ഗുളികകൾ, എട്ട് വിവിധയിനം വാളുകൾ, 6 കത്തികൾ, 2 മഴു, പൊലീസ് ഉപയോഗിക്കുന്ന കൈവിലങ്ങ്, സൈക്കിൾ ചെയിൻ, ബോബ് നിർമ്മാണ സാമഗ്രികൾ, നാടൻ ഗുണ്ട് തുടങ്ങിയവയാണ് രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മയക്ക് ഗുളികകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുന്നതിനായി സ്വന്തമായുണ്ടാക്കിയ സീലും ലെറ്റർ പാഡും കണ്ടെടുത്തു.
രഞ്ജിത്ത് നിരവധി അടിപിടി, ലഹരി കേസുകളിൽ പ്രതിയാണ്. മയക്കുമരുന്ന് വാങ്ങുന്നതിന് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ ഇവിടെ നിത്യസന്ദർശകരായിരുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഇയാൾ മയക്കുമരുന്ന് വീട്ടിൽ ശേഖരിച്ചിരുന്നത്. പിടിയിലായ സുഹൃത്തുക്കൾ രഞ്ജിത്തിന്റെ സഹായികളായിരുന്നു. സി.ഐ അരുൺ കുമാർ, എസ്.ഐ റെജിരാജ്, എസ്.ഐ ബാലസുബ്രമണ്യം, നെവിൻ, മോഹൻകുമാർ, മനോജ്കൃഷ്ണൻ, ബിനുകുമാർ, വിപിൻദാസ്, ദീപു, തോമസ്, ചിക്കു, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജാക്‌സൺ, സീനിയർ സി.പി.ഒ ഉല്ലാസ്, സി.പി.ഒ എബി തോമസ് , പ്രവിഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |