SignIn
Kerala Kaumudi Online
Saturday, 20 April 2024 7.19 AM IST

പ്രയാറിനെ പേരിനോട് ചേർത്ത് പ്രസിദ്ധനായ സൗമ്യൻ

കൊല്ലം: അധികമാരാലും അറിയപ്പെടാത്ത പ്രയാർ എന്ന ദേശം പേരിനോട് ചേർത്ത് കേരളമാകെ പ്രസിദ്ധനായ സൗമ്യനായ രാഷ്ട്രീയനേതാവായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. നിയമസഭാംഗമായും മിൽമ ചെയർമാനായും ദേവസ്വം ബോർഡ് പ്രസിഡന്റായും പൊതുരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ആകസ്മിക വേർപാട് വല്ലാത്തൊരു വേദനയായി.

മിൽമയുടെ സാരഥ്യത്തിലൂടെയാണ് പ്രയാർ ജനങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. ഗ്രാമീണ മേഖലകളിലാകെ വേരുകൾ പടർത്തിയ മിൽമ എന്ന പ്രസ്ഥാനത്തിന് സമാനതകളില്ലാത്ത വളർച്ച സമ്മാനിച്ചത് പ്രയാറിന്റെ ഭരണകാലത്തായിരുന്നു.

ക്ഷീര കർഷകരെ സംഘടിപ്പിച്ച് ക്ഷീരോത്പാദക സംഘങ്ങൾ രൂപീകരിച്ചാണ് മിൽമയെ ജനകീയമാക്കിയത്. ക്ഷീര സംഘങ്ങളിലൂടെ കർഷകർ സംഘടിതരായതോടെ പാൽ ഉത്പാദനത്തിൽ വലിയ വളർച്ചയുണ്ടായി. മിൽക്ക് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ മേഖലാ യൂണിനുകൾ രൂപീകരിച്ചും അടിത്തറ ബലപ്പെടുത്തി. സംഘങ്ങളിലൂടെ സംഭരിച്ച പാൽ കേന്ദ്രീകൃത സംവിധാനത്തിലൂടെ വിപണിയിലെത്തിയതോടെ മിൽമ 'കേരളം കണികണ്ടുണരുന്ന നന്മ" യായി. 18 വർഷം അദ്ദഹം മിൽമയെ നയിച്ചു.

കെ.എസ്.യുവിലൂടെ തുടക്കം

ഓച്ചിറയിലെ പ്രയാറിൽ ജനിച്ച ഗോപാലകൃഷ്ണൻ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ പ്രീഡിഗ്രി വിദ്യാത്ഥിയായിരിക്കുമ്പോഴാണ് കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തുന്നത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് കരുനാഗപ്പളളി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മിൽമ ചെയർമാനായിരിക്കുമ്പോൾ 1996ൽ ചടയമംഗലത്തു നിന്ന് നിയമസഭിലേക്ക് മത്സരിച്ചെങ്കിലും സിറ്റിംഗ് എം.എൽ.എ ലതാദേവിയോട് പരാജയപ്പെട്ടു. 2001ൽ ലതാദേവിയെ പരാജയപ്പെടുത്തി നിയമസഭാംഗമായി. ഒരു യു.ഡി.എഫ് പ്രതിനിധി ആദ്യമായും അവസാനമായും ചടയമംഗലത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ആ വർഷമായിരുന്നു. 2006 ൽ വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. വോട്ടെണ്ണലിന് തൊട്ടുമുമ്പ് നിലമേലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായതോടെ കുറേക്കാലം പൊതുപ്രവർത്തന രംഗത്തുനിന്ന് മാറിനിൽക്കേണ്ടി വന്നു.

2011ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്നുവന്ന ഇടത് സർക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കാലാവധി പൂർത്തിയാക്കും മുമ്പ് സ്ഥാനമൊഴിഞ്ഞു. പിന്നീട് ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. സുപ്രീംകോടതി വരെ കേസുമായി പോയതും പ്രയാറായിരുന്നു.

തികഞ്ഞ പരബ്രഹ്മഭക്തൻ

ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും വൃശ്ചികം ഒന്നും മുതൽ പന്ത്രണ്ട് ദിവസം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഭജനം പാർക്കാൻ പ്രയാർ എത്തുമായിരുന്നു. തികഞ്ഞ പരബ്രഹ്മ ഭക്തനായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോഴും അദ്ദേഹം തന്റെ പതിവ് വൃശ്ചിക ഭജനം മുടക്കിയിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.