കൊല്ലം: പത്തനാപുരത്തെ ധനകാര്യസ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പത്തനാപുരം പാടം സ്വദേശി ഫൈസൽ രാജാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മേയ് 15ാം തീയതിയാണ് പത്തനാപുരം ടൗണിൽ പ്രവർത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്‌സ് എന്ന ധനകാര്യസ്ഥാപനത്തിൽ മോഷണം നടന്നത്. രണ്ടു ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 38 ലക്ഷം രൂപയുടെ സ്വർണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നായിരുന്നു ഉടമയുടെ പരാതി. മോഷണത്തിന് മുൻപ് പൂജ നടത്തിയതിന്റെ തെളിവുകൾ ലഭിച്ചത് അന്വേഷണം വഴിതെറ്റിപ്പോകാനും ഇടയാക്കിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള കവർച്ചാസംഘങ്ങൾ ചെയ്യുന്നതുപോലെ മദ്യവും ശൂലവും നാരങ്ങയുമെല്ലാംവച്ച് വിളക്കുതെളിയിച്ചായിരുന്നു പൂജ നടത്തിയത്. ബാർബർ ഷോപ്പിൽ നിന്നുള്ള മുടിയും സ്ഥാപനത്തിലാകെ വിതറിയിരുന്നു. എന്നാലിത് അന്വേഷണം വഴിതിരിച്ചുവിടുന്നതിന് വേണ്ടിയായിരുന്നെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
സംഭവദിവസം പ്രദേശത്തെ ഫോൺവിളികൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. അന്നേദിവസം പത്തനാപുരത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് സഞ്ചരിച്ചയാളുടെ ഫോൺവിളികൾ പൊലീസിന് സംശയമുയർത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ എറണാകുളത്ത് സ്വർണം പണയംവച്ചതായും കണ്ടെത്തി. പിന്നാലെ സ്വർണം പണയംവച്ചത് ഫൈസൽ രാജാണെന്നും ഇയാളാണ് മോഷണത്തിന് പിന്നിലെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലായ ഫൈസൽ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |