മുംബയ് : 2008ലെ ആദ്യ ഐ.പി.എൽ സീസണിൽ മലയാളി പേസർ എസ്. ശ്രീശാന്തിന്റെ കരണത്തടിച്ച സംഭവം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുൻ ഇന്ത്യൻ സ്പിന്നറും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന്റെ ഖേദപ്രകടനം. ഒരു ലൈവ് ചാറ്റ് ഷോയിലാണ് ഹർഭജൻ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞത്.
കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്ത് മത്സരത്തിൽ തോറ്റ മുംബയ് ഇന്ത്യൻസിന്റെ താരമായിരുന്ന ഹർഭജനോട് തമാശപറയാൻ ചെല്ലുന്നതും കരണംപൊത്തി കരയുന്നതുമാണ് അന്ന് കളികഴിഞ്ഞ് താരങ്ങൾ മടങ്ങവേ ടി.വിയിൽ കണ്ടത്. ഹർഭജൻ തല്ലിയതാണെന്ന് പിന്നെയാണ് കൂടെയുള്ളവർക്ക്പോലും മനസിലായത്. സംഭവം വലിയ വിവാദമായതോടെ ഹർഭജനെ ഐ.പി.എല്ലിൽ നിന്നും അഞ്ച് ഏകദിനങ്ങളിൽ നിന്നും ബി.സി.സി.ഐ വിലക്കിയിരുന്നു.
പിന്നീട് ഇരുവരും വീണ്ടും സൗഹൃദത്തിലാവുകയും 2011 ഏകദിന ലോകകപ്പിൽ ഇരുവരും ഇന്ത്യയ്ക്കായി ഒന്നിച്ചു കളിക്കുകയും ചെയ്തിരുന്നു.സംഭവത്തിനു ശേഷം ഇരുവരും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ തള്ളി ശ്രീശാന്ത് മുമ്പ് രംഗത്തെത്തിയിരുന്നു. പ്രശ്നങ്ങൾ സച്ചിൻ മുൻകൈയെടുത്ത് പറഞ്ഞുതീർത്തെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.
ഹർഭജന്റെ വാക്കുകൾ
അന്നു സംഭവിച്ചതു തെറ്റായിപ്പോയി. എന്റെ ഭാഗത്തായിരുന്നു പിഴവ്. എന്റെ പിഴവുമൂലം സഹതാരത്തിന് അസ്വസ്ഥത നേരിട്ടു. ജീവിതത്തിൽ എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവു തിരുത്താൻ അവസരം ലഭിച്ചാൽ, മൈതാനത്തെ ശ്രീശാന്തിനെതിരായ എന്റെ പെരുമാറ്റം തിരുത്താൻ ശ്രമിച്ചേനെ. അതു സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |