കൊച്ചി: പ്രിയ പി.ടി. തോമസിനെ കുറിച്ചുള്ള ഓർമ്മകളുടെ പച്ചപ്പിൽ വൃക്ഷത്തൈകൾ നടുന്നതിന്റെയും അഗതികൾക്ക് അന്നം വിളമ്പുന്നതിന്റെയും തിരക്കിലായിരുന്നു നിയുക്ത എം.എൽ.എ ഉമാതോമസ്. വിജയശേഷമുള്ള ആദ്യ ഞായറാഴ്‌ച, പരിസ്ഥിതി ദിനത്തിൽ അവർ വിശ്രമിക്കാൻ സമയമില്ലാത്ത തിരക്കിലായിരുന്നു.
പ്രകൃതിസംരക്ഷണത്തിനായി എക്കാലവും നിലപാടെടുത്ത പി.ടി. തോമസിന്റെ ഓർമ്മകൾ പരിസ്ഥിതിദിനത്തിൽ ഉൗർജ്ജം പകർന്നതായി ഉമ പറഞ്ഞു. ഇന്നലെ ആദ്യം പങ്കെടുത്തത് പരിസ്ഥിതി സംരക്ഷണ പരിപാടിയിലായിരുന്നു. പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച ചടങ്ങിൽ പരിസ്ഥിതി ക്ളബുകളുടെ രൂപീകരണം ഉമ ഉദ്ഘാടനം ചെയ്തു. പള്ളിവളപ്പിൽ വൃക്ഷത്തൈയും നട്ടു.
തേവരയിലെ സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം. പായസം ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയത്. വാഴയിലയിൽ അമ്മമാർക്കെല്ലാം ഉമ തന്നെ ചോറും കറികളും വിളമ്പിക്കൊടുത്തു. അനുഗ്രഹവും ആശംസയും നേർന്നാണ് അന്തേവാസികൾ ഉമയെ യാത്രയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂർ ധർമ്മടത്തെ പ്രിയദർശിനി കലാ സാംസ്‌കാരിക വേദിയാണ് വിജയം ആഘോഷിക്കാൻ നൂറോളം അഗതികൾക്ക് സദ്യ ഒരുക്കിയത്. ചെയർമാൻ സി.പി. സദാനന്ദൻ ഉൾപ്പെടെ വേദി ഭാരവാഹികളും പങ്കെടുത്തു.
മക്കളെ ആലുവയിൽ പെരിയാറിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത പാലാരിവട്ടം കളവത്ത് റോഡിൽ തുറാട്ടുപറമ്പ് ടി.എച്ച്. ഉല്ലാസന്റെ വീട് ഉമ സന്ദർശിച്ചു. ഉല്ലാസന്റെയും മക്കളുടെയും മൃതദേഹങ്ങളിൽ അന്ത്യാഞ്ജലി അർപ്പിച്ചു. ഉല്ലാസന്റെ ഭാര്യ രാജിയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. കാക്കനാട് മേഖലയിലെ മരണവീടുകളും സന്ദർശിച്ചു. ഏതാനും വിവാഹവീടുകളിലും എത്തി.
മുസ്ളീം ലീഗ് മണ്ഡലം കമ്മിറ്റി എൻ.ജി.ഒ ക്വാർട്ടേഴ്സിലെ ലീഗ് ഹൗസിൽ വൈകിട്ട് ഒരുക്കിയ സ്വീകരണവും ഉമ ഏറ്റുവാങ്ങി. അഭിനന്ദനം അറിയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉമയ്‌ക്ക് ഫോൺ വിളികൾ പ്രവഹിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |