കൊച്ചി: കാക്കനാട്ട് പുതിയൊരു ഐ.ടി ഹബ്ബിന് കൂടി ഇന്ന് തുടക്കമാകും. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ (സി.എസ്.ഇ.ഇസഡ്) കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഇ.ഇസഡ് അതോറിട്ടിയാണ് ഇൻവെസ്റ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി 1.83 ലക്ഷം ചതുരശ്ര അടിയുള്ള ആധുനികമായ അമൃത് കെട്ടിടത്തിന്റെ ശില്പികൾ. കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലാണ് ഇന്ന് വൈകിട്ട് 2.30ന് ടെക്നോ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുക.
ഉൗരാളുങ്കൽ സൊസൈറ്റിയാണ് നാലു വർഷം കൊണ്ട് കെട്ടിടം നിർമ്മിച്ചത്. ഒരേക്കർ ഭൂമിയിലാണ് സീപോർട്ട് എയർ പോർട്ട് റോഡിനരികെ നിർദിഷ്ട സെസ് മെട്രോ സ്റ്റേഷന് സമീപമുള്ള 13 നിലകെട്ടിടം. താഴെയുള്ള രണ്ട് നിലകളും പാർക്കിംഗാണ്.
ഐ.ടി കമ്പനികളിൽ നിന്ന് ടെണ്ടർ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവയുൾപ്പടെ നിരവധി സോഫ്റ്റ്‌വെയർ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
കാക്കനാട് ഇൻഫോ പാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും സാമീപ്യവും ഐ.ടി പ്രൊഫഷണലുകൾക്ക് കേരളത്തിൽ പഞ്ഞമില്ലാത്തതും കൊച്ചിയെന്ന ആകർഷണവും മൂലം ചെറുതും വലുതുമായ കമ്പനികൾ ഇങ്ങോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നികുതി ഇളവുകൾ ലഭിക്കുന്ന സെസ് പദവിയും പ്രധാന ആകർഷണമാണ്. മുത്തൂറ്റിന്റെ ടെക്നോ പ്ളാസ ഉൾപ്പടെ മൾട്ടി പർപ്പസ് സ്വകാര്യ ഐ.ടി പാർക്കുകളും സെസിലുണ്ട്. രാജ്യത്ത് പൂർണമായും കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് പ്രത്യേക സാമ്പത്തിക മേഖലകളിൽ ഒന്നാണ് കൊച്ചി സെസ്. ഏഴിലും സമ്പൂർണമായും ഐ.ടി കമ്പനികൾക്ക് വേണ്ടി മാത്രം നിർമ്മിച്ച ഏക ടെക്നോ ടവറാണ് കാക്കനാട്ടെ അമൃത് ടവർ.
അമൃത് ടെക്നോ സെന്റർ
2500 ചതുരശ്ര അടി മുതൽ ഒരു ലക്ഷം വരെ സ്ഥലം ലഭ്യം
വാടക ചതുരശ്ര അടിക്ക് മിനിമം 46 രൂപ
പാട്ടം 15 വർഷത്തേയ്ക്ക്
417 വാഹനങ്ങൾക്ക് പാർക്കിംഗ്
ഹൈസ്പീഡ് ഒപ്ടിക്കൽ ഫൈബർ ശൃംഖല
പ്രത്യേക ഗോഡൗൺ സൗകര്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |