കോഴിക്കോട്: ബി.ജെ.പി മാത്രമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് ബദലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഭാരതീയ ജനതാ മഹിളാമോർച്ചയുടെ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയിൽ കോൺഗ്രസ് നേടിയ വിജയം അവർ സ്വന്തം നിലയിൽ നേടിയതല്ല. സി.പി.എമ്മിന്റെ പ്രീണന രാഷ്ട്രീയമാണ് അവർക്ക് ഗുണമായത്. ശബരിമല പ്രക്ഷോഭത്തിന്റെ സമയത്തും ബി.ജെ.പിക്കൊപ്പം കേരളജനത നിന്നെങ്കിലും തിരഞ്ഞെടുപ്പിൽ അതിന്റെ ഗുണഫലം അനുഭവിച്ചത് യു.ഡി.എഫാണ്.
പോപുലർ ഫ്രണ്ടിനോട് സന്ധി ചെയ്യാൻ സി.പി.എം തീരുമാനിച്ചപ്പോൾ അതിന്റെ ഫലം ലഭിച്ചത് കോൺഗ്രസിനാണ്. ബി.ജെ.പിക്ക് കേരളത്തിൽ 15-16 ശതമാനം വോട്ടേ ഉള്ളു എങ്കിലും നരേന്ദ്രമോദിയെ അനുകൂലിക്കുന്നവർ 30 ശതമാനമുണ്ടെന്നാണ് സർവേ റിപ്പോർട്ട്. ഈ 30 ശതമാനം വോട്ടായി മാറാൻ അധികം താമസമുണ്ടാകില്ലെന്നും രമേശ് പറഞ്ഞു.
മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, മഹിളാമോർച്ച ദേശീയ സമിതി അംഗവും ജെം പോർട്ടൽ ദേശീയ ഇൻചാർജു മായ ഉഷ ബാജ്‌പേയി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന സെക്രട്ടറിമാരായ രാജി പ്രസാദ്, സംസ്ഥാന വക്താവ് അഡ്വ.ടി.പി.സിന്ധുമോൾ, സിനി മനോജ്, നവ്യ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |