ന്യൂഡൽഹി: കാശ്‌മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ പൂർണ്ണ പരാജയമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കാശ്‌മീരി പണ്ഡിറ്റുകൾക്കെതിരായ ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച ജൻ ആക്രോശ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാശ്‌മീർ പ്രശ്നം കൈകാര്യം ചെയ്യാൻ ബി.ജെ.പിക്ക് കഴിയില്ല. കാശ്‌മീരിൽ കേന്ദ്രസർക്കാർ കുറെ യോഗങ്ങൾ നടത്തി. എന്നാൽ പ്രശ്‌നപരിഹാരം മാത്രം ഉണ്ടായില്ല. പരിഹാരത്തിന് കൈയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അത് തുറന്ന് പറയണം. യോഗങ്ങളല്ല വേണ്ടത്, പരിഹാരമാണ്. കാശ്‌മീരി പണ്ഡിറ്റുകൾ കാശ്‌മീർ താഴ്‌വര വിട്ട് പോകാൻ നിർബന്ധിതരാകുകയാണ്. ഇത് തടയാൻ കേന്ദ്രസർക്കാർ കർമ്മപദ്ധതി ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാശ്‌മീരി പണ്ഡിറ്റുകളെ സ്ഥലം മാറ്റിയ വിവരങ്ങളടങ്ങിയ ട്രാൻസ്‌ഫർ ലിസ്റ്റ് ബി.ജെ.പി പുറത്തുവിട്ടത് എന്തിനാണെന്നും അത് ഭീകരർക്ക് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. കാശ്‌മീരിലെ ഭീകര പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് പാകിസ്ഥാനെയും കേജ്‌രിവാൾ വിമർശിച്ചു. ഇത്തരം തന്ത്രങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാകണം. കാശ്‌മീർ എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി ഗോപാൽ റായ്, സഞ്ജയ് സിംഗ് എം.പി തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |