പത്തനംതിട്ട : മലയോര മേഖലയിലെ ഏഴായിരത്തോളം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കില്ല. പട്ടയമില്ലാത്തതിന്റെ പേരിൽ പദ്ധതിയിൽ ചേരാനുള്ള അവസരം കർഷകർക്ക് നിഷേധിക്കപ്പെടുകയാണ്. പദ്ധതിക്ക് അപേക്ഷിക്കുമ്പോൾ വസ്തുവിന്റെ കരം അടച്ച രസീതും കൃഷിഭൂമിയുടെ വിസ്തീർണവും സമർപ്പിക്കണം. പട്ടയം ഇല്ലാത്ത കർഷകർക്ക് ഇത്തരം രേഖകൾ ലഭിക്കാത്തതുകൊണ്ടാണ് പദ്ധതിയിൽ ചേരാനാകാത്തത്. പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിക്കണമെങ്കിൽ വസ്തുവിന്റെയും കൃഷിയുടെയും സംബന്ധിച്ച വിവരങ്ങൾ അഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെന്റിന്റെ പോർട്ടലിൽ ചേർക്കേണ്ടതുണ്ട്. കർഷകനെ സംബന്ധിച്ച പൂർണ വിവരങ്ങൾ പോർട്ടലിൽ നിന്നാണ് അറിയുന്നത്. പരിസ്ഥിതി ലോല പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനൊപ്പമാണ് പട്ടയം ഇല്ലാത്തതിന്റെ പേരിൽ കർഷകർ കിസാൻ സമ്മാൻ പദ്ധതിയിൽ നിന്ന് പുറത്താകുന്നത്.
1977 ജനുവരി ഒന്നിനു മുമ്പ് സ്ഥിരതാമസമാക്കിയവർക്ക് ഉപാധികൾ കൂടാതെ പട്ടയം നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും റവന്യു, വനം വകുപ്പുകളുടെ തർക്കത്തിൽ ജില്ലയിൽ ഏഴായിരത്തോളം പട്ടയം തടസപ്പെട്ടിരിക്കുകയാണ്.
കാട്ടുമൃഗങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നേരിട്ടാണ് മലയോരമേഖലയിലെ കർഷകന്റെ വാസം. ഉപജീവനമാർഗമായ കൃഷി കാട്ടുപന്നിയും കാട്ടാനയും കുരങ്ങും നശിപ്പിക്കും. ജീവന് ഭീഷണിയായി വന്യമൃഗങ്ങളും കാടിറങ്ങിയിട്ടുണ്ട്.
ആനുകൂല്യങ്ങൾ
അർഹതയുള്ള കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.
നാല് മാസം കൂടുമ്പോൾ 2000രൂപ വീതം മൂന്ന് ഗഡുക്കളായി തുക വിതരണം.
അരുവാപ്പുലം, പെരുനാട്, നാറാണംമൂഴി, കൊറ്റനാട്, തണ്ണിത്തോട്, വെച്ചൂച്ചിറ പഞ്ചായത്തുകളിലെ കർഷകർക്കാണ് ആനുകൂല്യം നിഷേധിക്കപ്പെടുന്നത്.
'' പട്ടയം ലഭിക്കാത്തതുകാരണം മലയാേര കർഷകർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. പതിറ്റാണ്ടുകളായി തങ്ങളുടെ ഭൂമിയിൽ താമസിക്കുന്ന കർഷകർക്ക് അവരുടേതല്ലാത്ത കാരണങ്ങളാൽ പട്ടയം നൽകാതിരിക്കുകയാണ്.
സന്തോഷ് പെരുമ്പെട്ടി,കർഷക സമരസമിതി നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |