അടൂർ : പുതുശേരി ഭാഗം ഗവ.എൽ.പി.എസിൽ ഇക്കുറി ഒന്നാം ക്ലാസിലെത്തിയത് രണ്ടു പേർ. കഴിഞ്ഞ വർഷം 14 പേർ എത്തിയ സ്ഥാനത്താണ് ഈത്തവണ കുട്ടികൾ തീർത്തും കുറവായത്. അതിനു മുൻവർഷം 16 പേർ എത്തിയിരുന്നു. ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറയുന്നത് സ്കൂളിന്റെ നിലനിൽപ്പിന്നെ തന്നെ ബാധിക്കുന്ന സ്ഥിതിയാണ്. നാലുവരെ ആകെ 42 കുട്ടികളാണ് പഠിക്കുന്നത്. പ്രധാന അദ്ധ്യാപിക അടക്കം 4 പേരാണ് അദ്ധ്യാപകർ. ആകെയുള്ള ഒരു കെട്ടിടത്തിലാണ് ഓഫീസ് മുറിയും പ്രീ പ്രൈമറിയടക്കമുള്ള അഞ്ചുക്ലാസ് മുറികളും പ്രവർത്തിക്കുന്നത്. ഷീറ്റിട്ട കെട്ടിടമാണ്. സമീപ പ്രദേശത്തെ സ്കൂളുകൾ ഹൈടെക് നിലവാരത്തിലേക്ക് മാറിയപ്പോൾ ഇവിടെ നല്ല ക്ലാസ് മുറിയില്ല എന്നത് വസ്തുതയാണ്. ഇത് എം.എൽ എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അദ്ദേഹം പുതിയ കെട്ടിടത്തിന് ഫണ്ടനുവദിക്കുകയും ചെയ്തു. കെട്ടിടം ഉയർന്നു കഴിയുമ്പോൾ പഠിക്കാൻ കുട്ടികൾ ഉണ്ടാകണം എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കെട്ടിടമാകുന്നതോടെ പ്രധാന പ്രതിസന്ധി മറികടക്കുമെന്നാണ് വിലയിരുത്തൽ. മറ്റ് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയില്ലന്നാണ് അധികൃതർ പറയുന്നത്.1947ൽ തുടങ്ങിയ സ്ക്കൂളാണ് എം.സി റോഡരുകിൽ തലയുയർത്തി നിൽക്കുന്നത്. സ്കൂളിന്റെ സമീപത്തു നിന്നു പോലും കുട്ടികൾ ദൂരെയുള്ള സ്കൂളിലേക്ക് പോകുന്നുണ്ട്. മതിയായ വാഹന സൗകര്യമൊരുക്കി നാട്ടുകാരും പഞ്ചായത്തും ഇടപെട്ട് വേണ്ട നടപടികൾ ചെയ്തില്ലെങ്കിൽ സ്കൂളിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവും.
...........................
സ്കൂളിൽ ഇക്കുറി ഒന്നാം ക്ലാസിൽ രണ്ട് കുട്ടികളെ എത്തിയുള്ളു എന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല. പഞ്ചായത്ത് കാര്യമായി ഇടപെട്ട് സ്കൂളിന്റെ പുരോഗതി ഉറപ്പാക്കുന്ന നടപടി സ്വീകരിക്കും.
സന്തോഷ് ചാത്തന്നുപ്പുഴ
(ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |