തൃശൂർ: വീണ്ടുമൊരു പരിസ്ഥിതിദിനം കടന്നുപാേകുമ്പോൾ, നഗരത്തിലെ ഹൈറോഡിലൂടെ കടന്നുപോകുന്നവരും പൊലീസ് സേനയും മറക്കാതിരിക്കേണ്ട ഒരിടമുണ്ട്, പൊലീസ് ക്‌ളബ്. വിവിധ തരം മരങ്ങൾ, വള്ളിച്ചെടികൾ, പൂച്ചെടികൾ, അലങ്കാരച്ചെടികൾ ഇവയെല്ലാം നിറഞ്ഞ പച്ചത്തുരുത്തായി പൊലീസ് ക്ലബ് മാറിയതിനു പിന്നിൽ ഒരു ഉദ്യോഗസ്ഥനുണ്ട്. സബ് ഇൻസ്‌പെക്ടർ, സി.വി. പ്രദീപ്.
2003ലാണ് പ്രദീപ്, തൃശൂർ ജില്ലാ പൊലീസിലേക്ക് സ്ഥലംമാറിയെത്തുന്നത്. അക്കാലത്ത് തൃശൂർ പൊലീസ് ക്ലബ്ബിന്റെ ചുമതലക്കാരനായി നിയമിതനായി. ജില്ലയിൽ പൊലീസ് വകുപ്പിനുകീഴിലെ കെട്ടിടങ്ങളിൽ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിലൊന്നാണ് ക്ലബ്. ഹൈറോഡിൽ ക്ലബ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആദ്യകാലങ്ങളിൽ ഒന്നോ രണ്ടോ മരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. വേനൽക്കാലത്ത് അസഹ്യമായ ചൂടാകും.
ആവശ്യങ്ങൾക്കായി ഒരു കിണർ ഉണ്ടെങ്കിലും വേനൽക്കാലത്ത് ഇതും വറ്റും. അങ്ങനെയിരിക്കെയാണ് ക്ലബ് പരിസരത്ത് മരങ്ങൾ വച്ചുപിടിപ്പിക്കുകയെന്ന ആശയം പ്രദീപിന്റെ മനസിലുദിച്ചത്. കേരള വനം ഗവേഷണ സ്ഥാപനത്തിന്റെ പീച്ചി ആസ്ഥാനത്തുനിന്നും കുറേയേറെ ചെടികൾ ശേഖരിച്ചു. അവയെല്ലാം കൃത്യമായി നട്ടു നനച്ച്, പരിപാലിച്ചു.
ഓരോ വർഷവും ഇങ്ങനെ പുതുതായി ചെടികൾ നട്ടുപിടിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്തു. ഇന്ന് പൊലീസ് ക്ലബ് മനോഹരമായ ഒരു ചെറിയ കാടിന് നടുവിലാണെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല.
മരങ്ങൾ:
ക്ലബ്ബിനുചുറ്റും തണലൊരുക്കുക മാത്രമല്ല, ധാരാളം ഫലങ്ങൾ നൽകുന്നുമുണ്ട്. ഔഷധമരങ്ങളുമുണ്ട്. പതിനഞ്ചു വർഷങ്ങൾക്കുമുമ്പ് നട്ടുനനച്ചു വളർത്തിയ ചെടികൾ കരുത്തുറ്റ വൃക്ഷങ്ങളായതിന്റെ സന്തോഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ. ഇവിടേക്ക് പ്രവേശിക്കുമ്പോൾ തന്നെ ശാന്തതയും, കുളിർമയും അനുഭവപ്പെടും.
പുലർകാലങ്ങളിൽ കിളികൾ ശബ്ദവും സുന്ദരമായ അനുഭവം. തിരക്കും സംഘർഷവും നിറഞ്ഞ മനസുകൾക്ക് ഇതൊരു ആശ്വാസകേന്ദ്രം.
മാതൃകാപരവും, ഭാവിതലമുറയ്ക്ക് പ്രചോദനാത്മകവുമായ പ്രദീപിന്റെ യജ്ഞത്തോട്, പരിസ്ഥിതിദിനത്തിൽ സിറ്റി പൊലീസിന്റെ അഭിനന്ദനങ്ങളർപ്പിച്ചു.
വില്ലടം സ്വദേശിയായ പ്രദീപ്, തൃശൂർ സിറ്റി പൊലീസ് ജില്ലാ ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്‌പെക്ടറും, തൃശൂർ സിറ്റി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ അസിസ്റ്റന്റ് നോഡൽ ഓഫീസറും കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |