കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ ആയില്യം ചതുശ്ശതം വലിയ വട്ടളം പായസം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു.
ഇന്ന് മകം നാൾ ഉച്ചവരെ ചടങ്ങുകളെല്ലാം സാധാരണമട്ടിലാണ്. ഉച്ചയ്ക്ക് ശീവേലിയോടുകൂടി ഭക്തരായ സ്ത്രീ ജനങ്ങൾ അക്കരെ കൊട്ടിയൂരിൽ നിന്നും ബാവലിപ്പുഴയുടെ ഇക്കരേക്ക് കടക്കും. ശീവേലി കഴിഞ്ഞ് ആനകളും മടങ്ങും. ശീവേലിയോടെ വിശേഷ വാദ്യങ്ങളും അവസാനിക്കും.
ഇന്നുമുതലാണ് ഉത്സവത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. ഭൂതഗണങ്ങളുടെ ഉത്സവമായാണ് പിന്നീടുള്ള ദിവസങ്ങൾ കണക്കാക്കപ്പെടുന്നത്. ഇന്ന് സന്ധ്യയോടെ നല്ലൂർ ദേശത്തുനിന്ന് വ്രതനിഷ്ഠരായ നല്ലൂരാന്മാരുടെ നേതൃത്വത്തിൽ കലശപൂജയ്ക്കുള്ള കലങ്ങൾ എഴുന്നള്ളിച്ചെത്തിക്കും. നല്ലൂരാൻ സ്ഥാനികർ കലങ്ങൾ സന്നിധാനത്ത് സമർപ്പിക്കുമ്പോൾ സന്നിധാനം അന്ധകാരത്തിലായിരക്കണമെന്നാണ് ആചാരം. പിന്നീട് രാത്രിയിൽ നടക്കുന്നത് ഗൂഢപൂജകളാണ്. പൂജകരായ തന്ത്രിമാരും സഹായികളായ പരികർമ്മികളുമൊഴികെ പൂജ നടക്കുന്ന സ്ഥലത്ത് ആരുമുണ്ടാകില്ല. എല്ലാവരും കൈയാലകളിൽ കഴിയും.
മൂന്നു ദിവസത്തെ കലം പൂജ കഴിഞ്ഞാൽ 9ന് അത്തം നാളിൽ ശീവേലി സമയത്ത് വാളാട്ടം നടക്കും. നാലാമത്തെ വലിയ വട്ടളം പായസം അത്തം ചതുശ്ശതം ഭഗവാന് നിവേദിക്കും. കലശപൂജയും നടക്കും. 10 ന് തൃക്കലശ്ശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |