തൃശൂർ: പൂരം എഴുന്നള്ളിപ്പുകൾക്കും വെടിക്കെട്ടിനും ഉപചാരം ചൊല്ലിപ്പിരിയിലിനും തണലായി ഒമ്പത് പതിറ്റാണ്ടുകൾ നിലകൊണ്ട വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തെ ആൽ മുത്തശ്ശിക്ക് പരിസ്ഥിതി ദിനത്തിൽ ആദരം. വൃക്ഷപൂജ നടത്തിയും പട്ടുടുപ്പിച്ചും പുഷ്പങ്ങൾ അർപ്പിച്ചുമായിരുന്നു ആദരം പങ്കിട്ടത്.
ഏഴുവർഷം മുൻപ് മുറിച്ചു നീക്കി സംസ്‌കരിക്കാൻ നടപടികൾ അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് വാർദ്ധക്യത്തിന്റെ അവശതയിലും പുതുനാമ്പ് തളിർത്തത്. 2015ൽ സപ്താഹം പാരായണത്തിനെത്തിയ സ്വാമി ഭൂമാനന്ദ തീർത്ഥയാണ് ആലിൻചുവട്ടിൽ ചിതൽ പടരുന്നത് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന്, ദേവസ്വം ബോർഡ് അധികൃതരും നാട്ടുകാരുമെല്ലാം ആൽ മുത്തശ്ശിയെ പരിപാലിക്കാനെത്തി.
കേരള വനഗവേഷണ കേന്ദ്രത്തിൽ നിന്നും മറ്റും ശാസ്ത്രജ്ഞരെത്തി. കുറെ മണ്ണെല്ലാം മാറ്റിയെങ്കിലും രക്ഷപ്പെടില്ലെന്ന് വിധിയെഴുതി. മുറിച്ചു നീക്കുകയല്ലാതെ വേറെ വഴിയില്ലെന്നായി. ക്ഷേത്രത്തിലെ ആലായതിനാൽ വെറുതെ മുറിച്ചുകളയാൻ കഴിയില്ലായിരുന്നു. ചടങ്ങുകളോടെ സംസ്‌കരിക്കാൻ ഒരുങ്ങളായി. പുതിയ ആൽ മരത്തൈയും എത്തിച്ചു. അതിനിടെയാണ് പുതു നാമ്പ് കിളിർത്ത് താൻ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ഓർമിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ മുറിക്കാനാകില്ലെന്ന് തന്ത്രി അടക്കമുള്ളവർ പറഞ്ഞു. അങ്ങനെ കഴിഞ്ഞ കുറേ വർഷങ്ങളായി ആൽ നിലകൊള്ളുകയാണ്, ജനാരവങ്ങൾക്ക് നടുവിൽ.
ഇന്നലെ ക്ഷേത്രം കീഴ്ശാന്തി ഗണേഷ് ഭട്ടാണ് വൃക്ഷ പൂജ നടത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മെമ്പർ എം.ജി. നാരായണൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു പൂമാല ചാർത്തി. സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ, മെമ്പർ പി. ശശിധരൻ, ശ്രീകുമാർ, ജ്യോതി എന്നിവർ പങ്കെടുത്തു.
ഇന്ന് മുതൽ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തുള്ള വൃക്ഷങ്ങളുടെ സംരക്ഷണം ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കും. വടക്കുന്നാഥനിൽ ആൽമരങ്ങൾ മാത്രമല്ല, തേക്കും ഇലഞ്ഞിയും പ്ലാവും പൂമരവുമെല്ലാം തളിർത്ത് നിൽപ്പുണ്ട്. പടിഞ്ഞാറെനടയിൽ ശ്രീമൂലസ്ഥാനത്ത് വന്ദിച്ചിട്ടേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്നാണ് വിശ്വാസം. ആൽത്തറയിൽ രണ്ടുനേരം വിളക്കുവയ്ക്കും. പുണ്യവൃക്ഷമായ അരയാൽ ത്രിമൂർത്തി സ്വരൂപമാണെന്നാണ് വിശ്വാസം. 64 ഏക്കറുണ്ട് വടക്കുന്നാഥ മൈതാനത്തിന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |