തിരുവനന്തപുരം/കൊച്ചി:പാതി വഴിയിൽ പണിതുനിറുത്തിയ പാലത്തിനും റോഡിനുമിടയിലെ കുഴിയിൽ ബൈക്ക് വീണ് യുവാവ് മരിച്ച സംഭവത്തിൽ, ബന്ധപ്പെട്ടവർക്കെതിരെ കർശനനടപടിക്കായി സർക്കാർ നീങ്ങുമ്പോഴും തലസ്ഥാനത്തുൾപ്പെടെ അപകടക്കെണികളുമായി പണിതീരാത്ത റോഡുകൾ ശേഷിക്കുകയാണ്.തൃപ്പൂണിത്തുറയിൽ തോടിനു കുറുകെ പുതിയ പാലം പണിയാനായി റോഡ് വെട്ടിമുറിച്ചതോടെ രൂപപ്പെട്ട 20 അടിയിലേറെ താഴ്ചയുള്ള കുഴിയിലാണ് ബൈക്ക് കുത്തനെ വീണത്. റോഡ് വെട്ടിപ്പൊളിക്കുന്നതുമൂലമുള്ള മരണക്കുഴികൾ ഒഴിവാക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉടനേ കർശന നിർദ്ദേശം നൽകി. സംഭവത്തിൽ നാല് മരാമത്ത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇനി വീഴ്ച വരുത്തുന്ന ഫീൽഡ് ജീവനക്കാർക്കും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയുണ്ടാവും. പൊതുമരാമത്ത് മാന്വലിലെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.
എരൂർ വടക്കേവൈമീതി വാലത്ത് വീട്ടിൽ വിഷ്ണുവാണ് (28) ശനിയാഴ്ച പുലർച്ചെ തൃപ്പൂണിത്തുറയിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദർശിന് പരിക്കേറ്റു. പാലത്തിൽ മുന്നറിയിപ്പ് ബോർഡുപോലും ഉണ്ടായിരുന്നില്ല. കരാറുകാരനും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു. പാതിവഴിയിൽ നിറുത്തിവച്ചിരിക്കുന്ന നിരവധി റോഡുകൾ സംസ്ഥാനത്തുടനീളമുണ്ട്.
വർക്ക് സൈറ്റിൽ പാലിക്കേണ്ട സുരക്ഷാ ചെലവ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തുന്നതിനാൽ കരാറുകാരന്
ഒഴിഞ്ഞുമാറാനാവില്ല.
ബാരിക്കേഡും സൈൻ
ബോർഡും വേണം
ഗതാഗതം വഴിതിരിച്ചുവിടാവുന്ന സ്ഥലത്ത് സൈൻ ബോർഡ്
അല്ലാത്തിടത്ത് വേഗത കുറച്ച് പോകണം തുടങ്ങിയ ബോർഡുകൾ.
സൈറ്റ് ബാരിക്കേഡുപയോഗിച്ച് ബന്തവസ്
റിഫ്ളക്ടീവ് വാണിംഗ് സൈൻസ്, റിഫ്ളക്ടീവ് വാണിംഗ് കോൺസ്
മേജർ പ്രവൃത്തിയാണെങ്കിൽ വൈദ്യുതി വിളക്കുകൾ
കരാറുകാരന്റെ ചെലവിൽ സെക്യൂരിറ്റി ജീവനക്കാർ
മരാമത്ത് പ്രവൃത്തികൾ
ദേശീയപാത (10കോടിക്ക് മുകളിൽ)- 38 വർക്കുകൾ
സംസ്ഥാന പാത (1 കോടിക്ക് മുകളിൽ)-492
പാലം(5കോടിക്ക് മുകളിൽ)-174
കെട്ടിടം (5കോടിക്ക് മുകളിൽ)-255
തദ്ദേശ വകുപ്പ് റോഡ് - 4628
'' പണി ഉഴപ്പുന്നവരിൽ നിന്ന് പിഴ ചുമത്താനോ അവരെ സ്ഥിരമായി ബ്ളാക്ക് ലിസ്റ്റിലാക്കാനോ ആലോചിക്കുന്നു.
-പി.എ. മുഹമ്മദ് റിയാസ്,
പൊതുമരാമത്ത് വകുപ്പ് മന്ത്രി
'' എസ്റ്റിമേറ്റിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കുള്ള തുക കൂടി വകയിരുത്തുകയും അവ കരാറുകാർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്താൽ പരിഹാരമാകും.
- വർഗീസ് കണ്ണമ്പള്ളി,
പ്രസിഡന്റ് , ഗവ . കോൺട്രാക്ടേഴ്സ് അസോ.
സസ്പെൻഷനിലായവർ
പാലം വിഭാഗം ജില്ലാ എക്സിക്യുട്ടീവ് എൻജിനിയർ റജീനാ ബീവി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പീയൂസ്, അസിസ്റ്റന്റ് എൻജിനിയർ വിനീത വർഗീസ്, ബ്രിഡ്ജസ് സെക്ഷൻ തൃപ്പൂണിത്തുറ ഓവർസിയർ സുമേഷ്. ഐ.പി.സി 336, 304(എ) വകുപ്പുകൾ പ്രകാരം മനുഷ്യന് അപകടം സൃഷ്ടിക്കും വിധം പ്രവർത്തിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ്. കരാറുകാരൻ മൂവാറ്റുപുഴ സ്വദേശി ടി. വർക്കിച്ചൻ ഒന്നാംപ്രതി. ഉദ്യോഗസ്ഥരായ സുമേഷ്, വിനീത എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇവരെ വൈകാതെ അറസ്റ്ര് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |