ഗൾഫിലും പ്രതിഷേധം പുകയുന്നു
പുറത്തായത് ദേശീയ വക്താവ് നൂപുർ ശർമ്മയും,ഡൽഹി നേതാവ് നവീൻ ജിൻഡാലും
36 പേർ അറസ്റ്റിൽ
ന്യൂഡൽഹി:ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടതുമായി ബന്ധപ്പെട്ട ടി.വി ചർച്ചയിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മ, ട്വിറ്ററിൽ വർഗീയ പരാമർശം നടത്തിയ ഡൽഹി ഘടകം മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാൽ എന്നിവരെ പാർട്ടി സസ്‌പെൻഡ് ചെയ്തു.
പ്രവാചക നിന്ദയ്‌ക്കെതിരെ ഉത്തർപ്രദേശിലെ കാൺപൂരിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുകയും രാജ്യത്തിനകത്തും, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും രൂക്ഷമായ പ്രതിഷേധം ഉയരുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ബി. ജെ. പി നടപടി.
മുസ്ലീം സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. കാൺപൂരിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് അക്രമങ്ങളിൽ കലാശിച്ചത്. 20 പൊലീസ് ഉദ്യോഗസ്ഥരടക്കം 40 പേർക്ക് പരിക്കേറ്റു. 36 പേർ അറസ്റ്റിലായി. യുപിയിൽ സുരക്ഷ കർശനമാക്കി. ബറേലിയിൽ ജൂലായ് 3വരെ കർഫ്യൂ ഏർപ്പെടുത്തി. ജൂൺ 10ന് മുസ്ലിം പുരോഹിതൻ ത്വഖിർ റാസയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നൂപുർ ശർമ്മയെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തപ്പോൾ നവീൻ കുമാർ ജിൻഡാലിനെ ബി.ജെ. പി. ഡൽഹി യൂണിറ്റ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുകയാണ് ചെയ്‌തത്. നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
നടപടിക്ക് പിന്നാലെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രത്തെയും ബി.ജെ.പി പിന്തുണയ്‌ക്കില്ലെന്ന് വ്യക്തമാക്കി.
വിവാദമായതോടെ നൂപുർ ശർമ്മയും നവീൻ ജിൻഡാലും മാപ്പ് പറഞ്ഞ് പ്രസ്താവനകൾ ഇറക്കി.
അപലപിച്ച് ബി.ജെ.പി
മത വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ ഇന്ത്യയെ എല്ലാവരും തുല്യതയോടെ ജീവിക്കുന്ന മഹത്തായ രാജ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
-അരുൺ സിംഗ്, ബി.ജെ.പി നേതാവ്
മാപ്പു പറഞ്ഞ് നൂപുർ
ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ല. എന്റെ മതവിശ്വാസത്തെ മുറിവേൽപിച്ചപ്പോൾ പരാമർശിച്ച് പോയതാണ്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു.
- നൂപുർ ശർമ്മ
പ്രതിഷേധം അറിയിച്ച് ഖത്തർ
ദോഹ : പ്രവാചകനെതിരായ പരാമർശത്തിൽ ഖത്തർ ഭരണകൂടം ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സസ്‌പെൻഷൻ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
ചില വ്യക്തികൾ നടത്തിയ വിവാദ പരാമർശങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ വീക്ഷണങ്ങളല്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കില്ലെന്നും ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും ഒമാൻ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അൽ ഖലിലി പറഞ്ഞു.
സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇന്ത്യാവിരുദ്ധ ഹാഷ് ടാഗുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |