കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിട്ടിയുടെയും കെടുകാര്യസ്ഥതയ്ക്ക് ഇരയായി പാലാരിവട്ടത്ത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കർക്കശ നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നെങ്കിൽ തൃപ്പൂണിത്തുറപോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നു. 2019 ഡിസംബർ 13ന് പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്ത് റോഡിൽ ജല അതോറിറ്റി കുഴിച്ച കുഴി എട്ടുമാസം തുറന്നിട്ട ശേഷമുണ്ടായ അപകടത്തിലാണ് കൂനമ്മാവ് കാച്ചാനിക്കോടത്ത് കെ.എൻ. യദുലാൽ (23) മരിച്ചത്.
കുഴിയുടെ സമീപം സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിൽ ബൈക്കിന്റെ ഹാൻഡിൽതട്ടി മറിഞ്ഞുവീണ യദുലാലിന്റെ ശരീരത്തുകൂടി പിന്നാലെവന്ന ടാങ്കർലോറി കയറിയായിരുന്നു മരണം. വലിയ പ്രതിഷേധങ്ങളെത്തുടർന്ന് പിന്നീട് പൊതുമരാമത്ത് വകുപ്പ് രണ്ട് അസി. എക്സിക്യുട്ടീവ് എൻജിനിയർമാരെയും രണ്ട് അസി. എൻജിനിയർമാരെയും സസ്പെൻഡ് ചെയ്തു. ഏതാനും മാസം കഴിഞ്ഞ് ഇവർ തിരികെ ജോലിയിൽ കയറി. കുഴി ശ്രദ്ധയിൽപ്പെട്ടിട്ടും മൂടാതിരുന്നതാണ് അപകടകാരണമെന്നായിരുന്നു റിപ്പോർട്ട്.
വാഗ്ദാനം പാഴ് വാക്കായി
പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും യദുലാലിന്റെ സഹോദരന് ജോലിയും നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാഗ്ദാനം ചെയ്തെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നാലുലക്ഷം രൂപ മാത്രമേ നൽകിയുള്ളൂ. ജോലി നൽകേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മകന്റെ വേർപാടുമൂലമുണ്ടായ മാനസികാഘാതത്തിൽ രോഗം മൂർച്ഛിച്ച് 2020 മാർച്ച് 8ന് മാതാവ് നിഷ മരിച്ചു. തയ്യൽ തൊഴിലാളിയാണ് പിതാവ് ലാലൻ. ഏക സഹോദരൻ നന്ദുലാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |