കടയ്ക്കാവൂർ: ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ചുതെങ്ങിലെ സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ നിന്ന് 5000 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശം പ്രവർത്തിക്കുന്ന സ്വകാര്യ മത്സ്യലേല ചന്തയിൽ നിന്നാണ് ഫുഡ് ആൻഡ് സേഫ്ടി ഡിപ്പാർട്മെന്റിന്റെ മൊബൈൽ ചെക്കിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്.
അഞ്ചോളം കണ്ടെയ്നർ വാഹനങ്ങളിൽ നിന്നായി 5000 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. കണ്ടെയ്നർ വാഹനങ്ങൾ വഴി പഴകിയ മീനുകൾ സ്വകാര്യ ചന്തയിൽ എത്തിച്ച് ലേലം ചെയ്തു വില്പന നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാവിഭാഗം മിന്നൽ പരിശോധന നടത്തിയത്.
ചൂര, കൊഴിയാള, വാള, നെത്തോലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടുകയായിരുന്നു. മീനിലെ രാസവസ്തു സാന്നിദ്ധ്യം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്കയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |