കെ.പി.സജീവൻ
കോഴിക്കോട്: ലോകോത്തരമെന്ന് വിശേഷിപ്പിച്ച് കോടികൾ മുടക്കിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കാരണം പൊറുതിമുട്ടി യാത്രക്കാരും ജീവനക്കാരും. രണ്ടാഴ്ചക്കുള്ളിൽ രണ്ടു ബസാണ് ബസ് ടെർമിനുള്ളിലെ തൂണുകൾക്കുള്ളിൽ കുരുങ്ങി കേടുപാടിലായത്. ഞായറാഴ്ച കുരുങ്ങിയ കർണാടക ബസിന്റെ ചില്ലുപൊട്ടി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബസ് പുറത്തേക്കെടുത്തപ്പോൾ റോഡിലേക്കിറങ്ങാനാവാതെ അടിതട്ടി ബസ് മണിക്കൂറുകളോളം കിടന്നു. ഇതുകാരണം തിരക്കേറിയ മാവൂർ റോഡിലും ഗതാഗതതടസമുണ്ടായി. സമയത്തിന് ജോലിക്കും താമസസ്ഥലത്തേക്കുമെത്തുന്ന നൂറുകണക്കിന് യാത്രക്കാരാണിപ്പോൾ കോഴിക്കോട്ടെ ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയതയുടെ പേരിൽ മാത്രം പെരുവഴിയിലാവുന്നത്. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി ബസിലെ ഒരു ഡ്രൈവർ പ്രതികരിച്ചതിങ്ങനെ: ' എടക്കൽ ഗുഹയിലൂടെ കടന്നുപോകാൻ ഇതിലും എളുപ്പമാണ്. നാടുമുഴുവൻ അപകടകരമായ റോഡിലൂടെ കടന്നുവന്ന് ഒന്ന് ശ്വാസം വിടാൻ സ്റ്റാൻഡിലേക്ക് കയറ്റിയാൽ ശ്വാസംതന്നെ പോകുന്ന അവസ്ഥ. അവസാനം ഡ്രൈവറുടെ അനാസ്ഥയും അറിവില്ലായ്മയുമെന്ന് പറഞ്ഞ് നടപടിയും. പേടിയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് വരാൻ...'
ബലക്ഷയവും അശാസ്ത്രീയതയും കൊണ്ട് ഇതിനകം വാർത്തകളിൽ ഇടംപിടിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ വിഷയത്തിൽ യാതൊരു അടിയന്തര നടപടികളും ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പ്രതികരിക്കേണ്ട രാഷ്ട്രീയ കക്ഷികളും മിണ്ടാതിരിക്കുന്നു. കഴിഞ്ഞാഴ്ചയാണ് ബംഗളുരുവിൽ നിന്നെത്തിയ സ്വിഫ്റ്റ് ബസ് പാർക്ക് ചെയ്യുന്നതിനിടെ തൂണുകൾക്കിടയിൽ കുരുങ്ങിയത്. തലേന്ന് രാത്രി പത്തിനെത്തിയ ബസ് തൂണിലെ ഇരുമ്പ് റിംഗെല്ലാം മുറിച്ചുമാറ്റി പുറത്തെടുത്തത് പിറ്റേന്ന് ഉച്ചയോടെ. അതേ അവസ്ഥ ഞായറാഴ്ച രാവിലെ കർണാടക സർക്കാരിന്റെ ഐരാവതവും കുടുങ്ങി. തൂണുകളിൽ തട്ടി വിലകൂടിയ ചില്ല് പൊളിഞ്ഞു. യാത്രക്കാരുടെ നിർബന്ധം മൂലം കഷ്ടപ്പെട്ട് ബസ് പുറത്തേക്കെടുത്തപ്പോൾ റോഡിലേക്കിറങ്ങുന്ന ഭാഗത്ത് അടിതട്ടിയും ബസ് നിന്നു. ഒന്നോ രണ്ടോ യാത്രയിൽ നിന്ന് കിട്ടുന്ന വരുമാനത്തേക്കാൾ നഷ്ടം. ഇങ്ങനെയൊണ് അവസ്ഥയെങ്കിൽ സ്റ്റാൻഡിനുള്ളിലേക്ക് കയറ്റാതെ റോഡിലിടുമെന്നാണ് കർണാടക ബസിലെ ഡ്രൈവർമാർ പറയുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലെന്ന് കൊട്ടിഘോഷിച്ച് ടെർമിനലുണ്ടാക്കിയ ശേഷം കേടുപാടുകളില്ലാതെ ഒരു ബസും കോഴിക്കോട് നിന്ന് കടന്നുപോയിട്ടില്ല. അതിന് മറ്റെവിടെയും തെളിവന്വേഷിക്കേണ്ടതില്ല. അവിടത്തെ തൂണുകൾ പരിശോധിച്ചാൽ മതി. എല്ലാതൂണുകളും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. എല്ലാം അപകടകരമായ അവസ്ഥയിൽ. സർക്കാരിന്റെ ബസുകളായതിനാൽ നഷ്ടം ഒരുടമയ്ക്കുമില്ല. ഓരോ ദിവസവും കേടുപാടുകളുമായി കെ.എസ്.ആർ.ടി.സി വർക് ഷോപ്പിലെത്തുന്നത് നിരവധി ബസുകൾ. എല്ലാറ്റിനും ബോഡിയിലും ഗ്ലാസിലും കേടുപാട്. മറ്റൊരു സ്റ്റേഷനിലുമില്ലാത്ത ദുരവസ്ഥയാണ് കോഴിക്കോട്ട്. ജീവനക്കാരുടെയും യാത്രക്കാരുടെയും ഭാഗത്ത് നിന്ന് പ്രതിഷേധ ശബ്ദങ്ങൾ ഉയരുന്നുണ്ടെങ്കിലും ആരുടെയും ചെവിയിൽ പോകുന്നില്ലെന്നുമാത്രം. നിർമാണത്തിലെ അശാസ്ത്രീയതക്കെതിരെ വിദഗ്ദ്ധരുടെ നിരവധി റിപ്പോർട്ടുകൾ വന്നിട്ടും എന്തേ ആർക്കുമൊരു കുലുക്കവുമില്ലെന്ന് ചോദിച്ചാൽ മറുപടിയില്ല, അധികാരികൾക്ക്.
കുടിവെള്ളത്തിനുപോലും നിവൃത്തിയില്ല
കോഴിക്കോട്: അസൗകര്യങ്ങളും ബലക്ഷയവുമെല്ലാം ഇങ്ങനെ പോകുമ്പോൾ പൊരി വെയിലിൽ വലഞ്ഞെത്തുന്ന യാത്രക്കാർക്ക് കുടിവെള്ളം പോലും കിട്ടാനില്ല. പുതിയ കരാറുകാർക്ക് ടെർമിനൽ കൈമാറുന്നതിന്റെ ഭാഗമായി നിലവിൽ കുടിവെള്ളവും സ്‌നാക്‌സുമായി പ്രവർത്തിച്ചിരുന്ന രണ്ട് കടകൾ പൊളിച്ചുമാറ്റിയതോടെയാണ് പകരം സംവിധാനമൊന്നുമില്ലാതെ നൂറുകണക്കായ യാത്രക്കാർ വലയുന്നത്. രണ്ടാഴ്ചകൊണ്ട് കരാറെടുത്തവർ പുതിയ സംവിധാന മൊരുക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |