സിഡ്നി: ഓസ്ട്രേലിയയിൽ രാഷ്ട്രീയ നേതാവ് നൽകിയ മാനനഷ്ടക്കേസിൽ ആഗോള സെർച്ച് എൻജിനായ ഗൂഗിളിന് പരാജയം. ഇന്നലെയാണ് വിധി പുറത്തുവന്നത്. 500,000 (3,88,89,700 രൂപ) ഡോളർ പരാതിക്കാരനായ ജോൺ ബാറിലാറോയ്ക്ക് നൽകണമെന്നാണ് വിധി. ഗൂഗിളിന് കീഴിലുള്ള പ്ലാറ്റ്‌ഫോമായ യുട്യൂബിൽ ഒരു കൊമേഡിയൻ പോസ്റ്റ് ചെയ്ത വീഡിയോ കാരണം തനിക്ക് മാനഹാനിയും മാനസികപ്രയാസവും ഉണ്ടായെന്ന് കാണിച്ചാണ് ജോൺ കേസ് നൽകിയത്.
2020ൽ ജോൺ ന്യൂ സൗത്ത് വെയിൽസിലെ ഡെപ്യൂട്ടി പ്രീമിയറായിരുന്നപ്പോഴാണ് സംഭവം നടന്നത്. ഒാസ്ട്രേലിയൻ ഹാസ്യകലാകാരനായ ഫ്രണ്ട്ലി ജോർഡീസ് എന്ന ജോർഡൻ ഷാങ്ക്സ് ജോൺ അഴിമതിക്കാരനാണെന്ന് ആക്ഷേപിച്ച് യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്തു. ഇറ്റാലിയൻ സംസാരരീതിയിലായിരുന്നു വീഡിയോയിലെ സംഭാഷണങ്ങൾ. ഇറ്റാലിയൻ വംശജനായ തന്നെ ആക്ഷേപിക്കുന്നതാണിതെന്ന് ജോൺ കോടതിയിൽ പറഞ്ഞു. വീഡിയോ തനിയ്ക്ക് മാനസികമായി വലിയ ആഘാതമുണ്ടാക്കിയെന്നും വീഡിയോ തീർത്തും വംശീയപരമായിരുന്നുവെന്നും ജോൺ കോടതിയിൽ വിചാരണയ്ക്കിടെ പറഞ്ഞിരുന്നു. വീഡിയോ ഉണ്ടാക്കിയ വിവാദങ്ങൾ മൂലം ജോൺ പദവിയിൽ നിന്ന് രാജിവച്ചൊഴിയുകയായിരുന്നു. വീഡിയോ ജോണിനെ മാനസികമായി തകർത്തെന്ന് കോടതി നിരീക്ഷിച്ചു.
2021ൽ ജോർഡൻ വിഷയത്തിൽ ജോണിനോട് മാപ്പ് പറഞ്ഞിരുന്നു. വീഡിയോ എഡിറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. നൂറ് ദശലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞ ശേഷമായിരുന്നു ജോർഡൻ മാപ്പിരന്നതെന്നത് ശ്രദ്ധേയമാണ്. കേസിന്റെ തുടക്കത്തിൽ ഗൂഗിൾ കോടതിയിൽ പ്രതിരോധിച്ച് നിന്നിരുന്നെങ്കിലും പിന്നീട് പിൻവലിഞ്ഞു. അതേസമയം, വിധിയുമായി ബന്ധപ്പെട്ട് ഗൂഗിൾ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |